ന്യൂഡൽഹി: രാജ്യത്തെ തെരുവുനായ പ്രശ്നം പരിഹരിക്കാൻ സുപ്രധാനമായ നിർദേശങ്ങളുമായി സുപ്രീം കോടതി. അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാം. സ്കൂളുകൾ, കോളേജുകൾ തുടങ്ങിയ സ്ഥലങ്ങളിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവുനായകളെ നീക്കാനും സുപ്രീം കോടതി നിർദേശിച്ചു. തെരുവുനായകൾക്കെതിരെ നടപടി എടുക്കുന്ന മുനിസിപ്പൽ ജീവനക്കാർക്ക് നിയമപരമായ സംരക്ഷണം നൽണം.
അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവുനായകളെ വന്ധ്യംകരണത്തിന് ശേഷം ഷെൽട്ടറിലേക്ക് മാറ്റണം.
.
പ്രകടമായും അപകടകാരികളും ആക്രമണാത്മക സ്വഭാവമുള്ള തെരുവുനായകളെ ദയാവധം ചെയ്യാമെന്നാണ് സുപ്രീം കോടതിയുടെ സുപ്രധാനമായ ഉത്തരവ്. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.ജെ. അൻജാരിയാ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർണ്ണായക ഉത്തരവ്. സ്കൂളുകൾ, കോളേജുകൾ തുടങ്ങിയ സ്ഥലങ്ങളിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവുനായകളെ വന്ധ്യംകരണത്തിന് ശേഷം ഷെൽട്ടറിലേക്ക് മാറ്റണം. എവിടെ നിന്നാണോ തെരുവുനായകളെ പിടികൂടുന്നത് അവിടെ തുറന്നുവിടരുത് എന്ന മുൻ ഉത്തരവിൽ ഇടപെടാൻ സുപ്രീം കോടതി വിസ്സമ്മതിച്ചു.
തെരുവുനായകൾക്കെതിരെ ശക്തമായ നടപടിയെടുക്കണം
പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നൽകുന്ന അവകാശമാണ്. ഏതെങ്കിലും ഒരു ജീവിയെ പേടിച്ച് സഞ്ചാരസ്വാതന്ത്ര്യം ഹനിക്കാനാകില്ല. പൊതു സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തെരുവുനായകൾക്കെതിരെ ശക്തമായ നടപടിയെടുക്കണം. സർക്കാരുകൾക്ക് .മൂകസാക്ഷിയായി ഇരിക്കാൻ കഴിയില്ലന്നും സുപ്രീം കോടതി വ്യക്തമാക്കി.
എല്ലാ ജില്ലയിലും ചുരുങ്ങിയത് ഒരു എ.ബി.സി. സെന്റർ എങ്കിലും വേണം
എ.ബി.സി. ചട്ടങ്ങൾ പൂർണ്ണമായും നടപ്പാക്കിയെങ്കിൽ ഇപ്പഴത്തെ പ്രതിസന്ധി ഉണ്ടാവില്ലായിരുന്നു. രാജ്യത്ത് എല്ലാ ജില്ലയിലും ചുരുങ്ങിയത് ഒരു എ.ബി.സി. സെന്റർ എങ്കിലും വേണം. ജനസാന്ദ്രതയുളള ജില്ലകളിൽ അതിനനുസരിച്ച് എണ്ണം കൂടാം. ആന്റി റാബിസ് വാക്സിൻ ഉറപ്പാക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. ദേശീയപാതകൾ, മറ്റ് റോഡുകൾ, എക്പ്രസ് വേകൾ എന്നിവിടങ്ങളിൽ നിന്ന് അലഞ്ഞു തിരിയുന്ന കന്നുകാലികൾ ഉൾപ്പടെയുള്ള മൃഗങ്ങളെ നീക്കാനും സുപ്രീം കോടതി നിർദേശിച്ചു
.