തൃശൂർ: വടക്കഞ്ചേരി ബസ്സപകടത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത് ഹാജരായി. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ലൈൻ ട്രാഫിക് സംവിധാനം ഉടൻ നടപ്പാക്കണമെന്നും ഗതാഗത നിയമം ലംഘിക്കുന്നവരോട് വിട്ടുവീഴ്ച വേണ്ടെന്നും ഹൈക്കോടതി പറഞ്ഞു.
ഡ്രൈവർമാരുടെ അശ്രദ്ധ കണ്ടില്ലെന്ന് നടിക്കാനാവില്ല. റോഡിൽ ഇനി ചോര വീഴരുത്. വേറെ എവിടെയാണ് ഇത്രയധികം നിയമലംഘനങ്ങൾ നടക്കുന്നത്? ട്രാഫിക് നിയമലംഘനം അറിയിക്കാൻ വാട്‌സ്ആപ്പ് നമ്പർ വേണം. ലൈൻ ട്രാഫിക്കിനെ കുറിച്ച് പലർക്കും അറിയില്ല. അതുകൊണ്ട് ലൈൻ ട്രാഫിക്ക് ഉടൻ നടപ്പിലാക്കണം. ഇതൊരു പുതിയ തുടക്കമാണ്. അത് എങ്ങനെ വരുമെന്ന് കാത്തിരുന്ന് കാണാം. ഷൊർണൂർ പാലക്കാട് കുന്നംകുളം തൃശൂർ എന്നീ റൂട്ടുകളിൽ ബസ്സുകൾ ചീറിപ്പായുകയാണ്. ഇതിന് എന്താണ് നടപടിയെന്ന് കോടതി ട്രാൻസ്‌പോർട്ട് കമ്മീഷണറോട് ചോദിച്ചു.
2022 ഒക്ടോബർ 7 വെള്ളിയാഴ്ച മാത്രം 96 ബസ്സുകൾക്കെതിരേ നടപടിയെടുത്തതായി ട്രാൻസ്‌പോർട്ട് കമ്മീഷണർ കോടതിയെ അറിയിച്ചു. കഴിഞ്ഞ ഏഴ് മാസമായി അപകടങ്ങളുടെ തോത് കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ടെന്നും എസ്. ശ്രീജിത്ത് വ്യക്തമാക്കി



