തിരുവനന്തപുരം: വിദ്വേഷങ്ങൾക്കെതിരായ ഒറ്റമൂലി ഗുരുചിന്തയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .ചതയദിനത്തിൽ ഗുരുവിൻറെ ജന്മസ്ഥലമായ ചെമ്പഴന്തിയിൽ മഹാസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തൊട്ടാകെ അതിവിപുലമായ രീതിയിൽ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു. പുലർച്ചെ 4.30ന് വിശേഷാൽ പൂജയോടെയാണ് 168 മത് ശ്രീനാരായണ ഗുരു ജയന്തി ആഘോഷപരിപാടികൾക്ക് ശിവഗിരിയിൽ തുടക്കമായത്. ആയിരങ്ങളാണ് പ്രാർത്ഥാനാചടങ്ങുകൾക്ക് എത്തിയത് .പിണറായി സർക്കാർ മൂന്നാമതും അധികാരത്തിൽ വരുമെന്നായിരുന്നു ശിവഗിരി ശ്രീനാരയണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ പ്രതികരണം. കേന്ദ്ര മന്ത്രി വി മുരളീധരൻ ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. അനശ്വരമായ ഗുരു ചിന്തകൾ മനുഷ്യൻറെ ജാതി മനുഷ്യത്വമാണെന്ന് പഠിപ്പിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രാവിലെ ചെമ്പഴന്തിയിലെ ശ്രീനാരായണ ദാർശനിക സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു. ക്ഷണമുണ്ടായിട്ടും ശിവഗിരിയിൽ എത്താതിരുന്ന മന്ത്രി മുഹമ്മദ് റിയാസിനെ വിമർശിച്ച ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി സച്ചിദാനന്ദ ചെമ്പഴന്തിയിൽ പിണറായി സർക്കാരിനെ പ്രശംസകളാൽ മൂടി
സ്വാമി സച്ചിദാനന്ദയുടെ വാക്കുകൾ –
ഏതാണ്ട് ഇരുപത് കോടി രൂപ ശിവഗിരിക്ക് സർക്കാർ നൽകി. ഇവിടെ വേദിയിൽ രണ്ടാം പിണറായി സർക്കാർ എന്ന് പലരും ആവർത്തിച്ചു പറഞ്ഞു. ഇവിടെ എൽഡിഎഫ്, യുഡിഎഫ് എന്നിങ്ങനെ മാറി മാറി ഭരിച്ചിരുന്നു. അതിൽ നിന്നും മാറി പിണറായി സർക്കാർ വീണ്ടും അധികാരത്തിലെത്തി. അതെന്ത് കൊണ്ട് സംഭവിച്ചു എന്ന് ചിന്തിക്കണം. എല്ലാ ജനവിഭാഗങ്ങൾക്കും ജാതിമത ഭേദമില്ലാത ആവശ്യം കണ്ടറിഞ്ഞ് നൽകാൻ പിണറായി സർക്കാരിന് സാധിച്ചു. നാരായണ ഗുരുവിൻ്റെ പേര് ഒരു സർവ്വകലാശാലയ്ക്ക് നൽകണമെന്ന് മാറി മാറി വന്ന സർക്കാരുകളോട് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പേര് മാറ്റുകയല്ല. നാരാണയ ഗുരുവിൻ്റെ പേരിൽ ഒരു പുതിയ സർവ്വകലാശാല തന്നെ തുടങ്ങുകയാണ് ഈ സർക്കാർ ചെയ്തത്. രാജകൊട്ടാരത്തിൻ്റെ വരെ സമ്മേളനങ്ങൾ നടന്നിരുന്ന വിജെടി ഹാളിന് അയ്യങ്കാളിയുടെ പേര് നൽകാൻ ധൈര്യം കാണിച്ച ഈ സർക്കാർ അഭിനന്ദനങ്ങൾക്ക് അർഹരാണ്. അങ്ങനെ മഹത്തായ കാര്യങ്ങൾ ചെയ്യാൻ മുന്നോട്ട് വന്നപ്പോൾ ആ നല്ല കാര്യങ്ങളെ ഉൾക്കൊണ്ട് ഇവിടുത്തെ ജനം സർക്കാരിനെ പിന്തുണയ്ക്കുകയും രണ്ടാം പിണറായി സർക്കാർ വരികയും ചെയ്തു. ഇപ്പോഴത്തെ നില നോക്കിയാൽ ഇവിടെ മൂന്നാം പിണറായി സർക്കാർ വരും എന്ന നിലയാണ്. ശിവഗിരിയുടെ കാര്യങ്ങൾ ഒരോന്നും ഉൾക്കൊള്ളാനും അതിനനുസരിച്ച് ശിവിഗിരിയെ സഹായിക്കാനും സർക്കാർ തയ്യാറായി.
വയൽവാരം വീട് ഉൾപ്പെടുന്ന ഗുരുകുലത്തിൽ സമൂഹ പ്രാർത്ഥനയും പ്രത്യേകം പൂജകളുമുണ്ടായി. ശിവലിംഗ പ്രതിഷ്ഠ നടത്തിയ അരുവിപ്പുറത്തും ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ചേന്തിയിൽ ശ്രീനാരായണ സാസ്കാരിക നിലയത്തിൻറെ നേതൃത്വത്തിലായിരുന്നു ആഘോഷം. ക്ഷേത്രങ്ങളിലെ പ്രാർത്ഥന ചടങ്ങുകൾക്ക് പുറമേ എസ്എൻഡിപിയുടെ 7,000 ഓളം ശാഖകളിലും ഘോഷയാത്ര അടക്കമുള്ള പരിപാടികൾ സംഘടിപ്പിച്ചു



