മഴ: എല്ലാ ജില്ലയിലും കണ്‍ട്രോള്‍ റൂം ആരംഭിക്കാന്‍ നിര്‍ദേശിച്ച് ഡിജിപി അനില്‍ കാന്ത്

തിരുവനന്തപുരം: മഴ കനക്കുന്ന സാഹചര്യത്തില്‍ ജില്ല പോലീസ് മേധാവിമാര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി ഡിജിപി അനില്‍ കാന്ത്. അടിയന്തര സാഹചര്യം നേരിടുന്നതിനായി എല്ലാ ജില്ലയിലും കണ്‍ട്രോള്‍ റൂം ആരംഭിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറായിരിക്കാന്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലേയും ദുരന്തനിവാരണ സംഘങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.ജില്ല പോലീസ് മേധാവിമാര്‍ ജില്ല കലക്ടര്‍മാരുമായും ജില്ലാതല ദുരന്തനിവാരണ സമിതിയുമായും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തണം. ജെ സി ബി, ബോട്ടുകള്‍, മറ്റ് ജീവന്‍രക്ഷാ ഉപകരണങ്ങള്‍ എന്നിവ എല്ലാ പോലീസ് സ്റ്റേഷനുകളിലും തയ്യാറാക്കി വയ്ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.തീരപ്രദേശങ്ങളില്‍ സുരക്ഷാ ബോട്ടുകള്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ തീരദേശ പോലീസ് സ്റ്റേഷനുകളോട് ആവശ്യപ്പെട്ടു. എമര്‍ജന്‍സി റെസ്പോണ്‍സ് നമ്പരായ 112 ലേയ്ക്ക് വരുന്ന എല്ലാ കോളുകളും 24 മണിക്കൂറും അടിയന്തര പ്രാധാന്യത്തോടെ കൈകാര്യം ചെയ്യണം. മണ്ണിടിച്ചില്‍ പോലെയുള്ള അപകടങ്ങള്‍ സംഭവിക്കാനിടയുള്ള സ്ഥലങ്ങളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തും.റോഡരികില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റാന്‍ ഫയര്‍ഫോഴ്സുമായി ചേര്‍ന്ന് നടപടി സ്വീകരിക്കണം.

അപകടമേഖലകളില്‍ നിന്ന് ജനങ്ങളെ അതിവേഗം മാറ്റി പാര്‍പ്പിക്കുന്നതിന് പോലീസ് സഹായം ഉറപ്പാക്കണം. ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുന്ന മുറയ്ക്ക് അന്തേവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വനിത പോലീസ് ഉള്‍പ്പടെയുളളവരുടെ സേവനം ലഭ്യമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.പൊലീസ് വിന്യാസത്തിന്റെ ചുമതലയുള്ള നോഡല്‍ ഓഫിസറായി സായുധ പോലീസ് ബറ്റാലിയന്‍ വിഭാഗം എഡിജിപി എം.ആര്‍.അജിത്കുമാറിനെയും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ നോഡല്‍ ഓഫിസറായി ക്രമസമാധാനവിഭാഗം എഡിജിപി വിജയ് എസ്.സാഖറെയെയും നിയോഗിച്ചു.

Share
അഭിപ്രായം എഴുതാം