കൊച്ചി : പൊതുമരാമത്ത് വകുപ്പിന്റയും ജല അതോരിട്ടിയുടെയും കെടുകാര്യസ്ഥതക്ക് ഇരയായി പാലാരിവട്ടത്ത് വിദ്യാര്‍ത്ഥിമരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ കര്‍ക്കശ നടപടികള്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ തൃപ്പൂണിത്തുറപോലുളള സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലായിരുന്നു. 2019 ഡിസംബര്‍ 13ന് പാലാരിവട്ടം മെട്രോ സ്‌റ്റേഷന് സമീപം റോഡില്‍ ജല അതോരിറ്റി കുഴിച്ച കുഴി എട്ടുമാസം തുറന്നിട്ടശേഷമുണ്ടായ അപകടത്തിലാണ് കൂനമ്മാവ് കാച്ചാനിക്കോടത്ത് കെ.എന്‍ യദുലാല്‍(23) മരിച്ചത്.
കുഴിയുടെ സമീപം സ്ഥാപിച്ച മുന്നറിയിപ്പ് ബോര്‍ഡില്‍ ബൈക്കിന്റെ ഹാന്‍ഡില്‍ തട്ടി മറിഞ്ഞുവീണ യദുലാലിന്റെ ശരീരത്തുകൂടി പിന്നാലെ വന്ന ടാങ്കര്‍ ലോറി കയറിയായിരുന്നു മരണം. വലിയ പ്രതിഷേധങ്ങളെ തുടര്‍ന്ന് പിന്നീട് പൊതുമരാമത്ത് വകുപ്പ് രണ്ട് അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരെയും രണ്ട് അസിസറ്റന്റ് എഞ്ചിനീയര്‍മാരെയും സസ്‌പെന്‍ഡ് ചെയ്‌തു. ഏതാനുംമാസം കഴിഞ്ഞ് ഇവര്‍ തിരികെ ജോലിയില്‍ കയറി. കുഴി ശ്രദ്ധയില്‍ പെട്ടിട്ടും മൂടാതിരുന്നതാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ട്.
യദുലാലിന്റെ സഹോദരന് ജോലിയും 10 ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയുല്‍ വാഗ്‌ദാനം ചെയതെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നാലുലക്ഷം രൂപ മാത്രമേ നല്‍കിയുളളു. ജോലി നല്‍കേണ്ടതില്ലന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. മകന്റെ വേര്‍പാടുമൂലം ഉണ്ടായ മാനസികാഘാതത്തില്‍ രോഗം മൂര്‍ച്ചിച്ച് 2020 മാര്‍ച്ച 8ന് മാതാവ് നിഷ മരിച്ചു. തയ്യല്‍ തഴിലാളിയാണ് പിതാവ് ലാലന്‍. ഏക സഹോദരന്‍ നന്ദുലാല്‍.



