റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാസർകോട്: വികസന പാതയില്‍ കെല്‍ ഇഎംഎല്‍; ധാരണാപത്രം ഒപ്പുവെച്ചാല്‍ ഈ മാസം പ്രവര്‍ത്തനം ആരംഭിക്കും

February 8, 2022 - 2:54 pm

കാസർകോട്: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭെല്ലില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടടുത്ത കെൽ ഇഎംഎല്‍ കമ്പനി അതിന്റെ വികസന പാതയിലാണ്. പൊതുമേഖലാ വ്യവസായ രംഗത്ത് ജില്ലയുടെ പ്രതീക്ഷയാണ് ബദ്രടുക്കയിലെ കെല്‍ ഇഎംഎല്‍. ഒന്നര വര്‍ഷത്തിലധികമായി പൂട്ടിക്കിടന്ന കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തതോടെ പുതുജീവന്‍ വെക്കുകയായിരുന്നു. 21 മാസം അടഞ്ഞുകിടന്ന കെട്ടിടത്തിന്റെയും യന്ത്രസാമഗ്രികളുടെയും അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള പൊതുമേഖലാ പുനരുദ്ധാരണ സ്ഥാപനമായ റിയാബ് കമ്പനിക്ക് വേണ്ടി പ്രത്യേക പുനരുദ്ധാരണ പാക്കേജ് തയ്യാറാക്കി. 2021 സെപ്തംബര്‍ എട്ടിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കാസര്‍കോട് ഇഎംഎല്‍ കമ്പനിയുടെ ഏറ്റെടുക്കല്‍ പ്രഖ്യാപനം നടത്തിയത്. കമ്പനി പുനരുദ്ധാരണത്തിന് 13 കോടിയും 34 കോടി രൂപയുടെ ബാധ്യതയും ചേര്‍ത്ത് 77 കോടി രൂപ നീക്കിവെച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത്.

സംസ്ഥാന സര്‍ക്കാര്‍ പാക്കേജില്‍ നിന്ന്  ആദ്യ ഗഡുവായി ലഭിച്ച 20 കോടി രൂപ കമ്പനിക്ക് കൈമാറിയിരുന്നു. ഈ തുകയില്‍ നാല് കോടി രൂപ ജീവനക്കാരുടെയും തൊഴിലാളികളുടെയും ശമ്പള കുടിശ്ശിക അനുവദിക്കുന്നതിനാണ്.ബാക്കി തുക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി, യന്ത്രസാമഗ്രികള്‍ വാങ്ങല്‍ , കെഎസ്ഇബി കുടിശ്ശിക ,മറ്റ് അറ്റകുറ്റപ്പണികള്‍ തുടങ്ങിയവയ്ക്ക് നീക്കിവെച്ചു. കമ്പനിയും തൊഴിലാളികളും തമ്മിലുള്ള ധാരണപത്രത്തിലെ (എംഒയു) നിര്‍ദേശങ്ങള്‍ പ്രകാരം തുക വിനിയോഗിക്കാനാണ് കമ്പനി മാനേജ്‌മെന്റിന്‍രെ തീരുമാനം.കമ്പനിയും തൊഴിലാളി പ്രതിനിധികളും തമ്മില്‍ ധാരണാപത്രം ഒപ്പുവെക്കുന്നതിൽ കാലതാമസമുണ്ടാകുന്നതാണ് ജീവനക്കാര്‍ക്ക് ശമ്പള കുടിശ്ശിക ലഭിക്കുന്നതിനുള്ള കാലതാമസത്തിന്റെ കാരണം. ധാരണാപത്രം ഒപ്പുവെച്ചതിനു ശേഷം മാത്രമേ ശമ്പള പിഎഫ് കുടിശ്ശിക വിതരണം പൂര്‍ത്തിയാക്കാന്‍ കഴിയൂ.

ധാരണാപത്ര പ്രകാരം ജീവനക്കാര്‍ / ട്രേഡ് യൂണിയനുകള്‍ ഈ കരാറിന്റെ കാലയളവിലോ അല്ലെങ്കില്‍ കമ്പനി തുടര്‍ച്ചയായി മൂന്ന് വര്‍ഷം പ്രവര്‍ത്തന ലാഭം കൈവരിക്കുന്നത് വരെയോ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ഏതെങ്കിലും ആവശ്യങ്ങളോ, അല്ലെങ്കില്‍ വേതനത്തിലോ അലവന്‍സുകളിലോ ഉള്ള ഏതെങ്കിലും വര്‍ദ്ധനവോ ഉള്‍പ്പെടുന്ന ആവശ്യങ്ങളോ ഉന്നയിക്കുന്നതല്ല എന്ന് വ്യക്തമാക്കുന്നുണ്ട്. 2020 മാര്‍ച്ച് 31 വരെയുള്ള കാലയളവിലെ കുടിശ്ശിക ആയിട്ടുള്ള ജീവനക്കാര്‍ക്ക് നല്‍കേണ്ട ശമ്പളവും മറ്റു അലവന്‍സുകളും കക്ഷികള്‍ പരസ്പരം അംഗീകരിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് നല്‍കുമെന്നാണ് ധാരണാപത്രത്തില്‍ പറയുന്നത്. 2020 മാര്‍ച്ച് 31നു ശേഷം പുതിയ കമ്പനി പ്രവര്‍ത്തനം ആരംഭിക്കുന്നത് വരെയുള്ള കാലയളവില്‍ ജീവനക്കാര്‍ക്ക് ശമ്പളത്തിനോ മറ്റു ആനുകൂല്യങ്ങള്‍ക്കോ ആര്‍ഹത ഉണ്ടായിരിക്കുന്നതല്ലെന്ന് ധാരണാപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം യൂണിയനുകളുടെ അഭ്യര്‍ത്ഥന കണക്കിലെടുത്ത് 2020 മാര്‍ച്ച് 31ന് ശേഷമുള്ള കാലയളവില്‍ ജീവനക്കാര്‍ക്ക് 2020 മാര്‍ച്ച് 31ന്  ന് അര്‍ഹതപ്പെട്ട പ്രതിമാസ വേതനത്തിന്റെ 25% തുകയ്ക്ക് തുല്യമായ ഒരു ആശ്വാസ ധനം  മാനുഷിക പരിഗണനയില്‍ നല്‍കുന്നതിന് തീരുമാനിച്ചിരുന്നു. എന്നിരുന്നാലും, ഈ പേയ്‌മെന്റ് പിഎഫ് അല്ലെങ്കില്‍ ഇഎസ്‌ഐ പോലുള്ള ഏതെങ്കിലും നിയമപരമായ കുടിശ്ശികകള്‍ക്കുള്ള ശമ്പളമായി കണക്കാക്കില്ല. കൂടാതെ, 2020 മാര്‍ച്ച് 31 വരെ ദീര്‍ഘകാല അവധി, ശൂന്യവേതന അവധി മുതലായവയില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ക്ക് മേല്‍ ആനുകൂല്യങ്ങള്‍ക് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല എന്ന ധാരണാപത്രത്തിലുണ്ട്്. കമ്പനിയുടെ സാധാരണ പ്രവര്‍ത്തനം പുനരാരംഭിച്ചതിന് ശേഷമുള്ള കാലയളവിലേക്ക് നിലവിലുള്ള കരാര്‍ വ്യവസ്ഥകള്‍ക്ക് അനുസൃതമായി ജീവനക്കാര്‍ക്ക് ശമ്പളവും അലവന്‍സുകളും ലഭിക്കുന്നതാണ്. കെല്‍ ഇഎംഎല്‍ ജീവനക്കാരുടെ ശമ്പളം / വേതനം, അലവന്‍സുകള്‍, ബോണസ്, മറ്റ് ഏതെങ്കിലും സാമ്പത്തിക, സാമ്പത്തികേതര ആനുകൂല്യങ്ങള്‍ എന്നിവ പൂര്‍ണ്ണമായും സ്വതന്ത്രമായിരിക്കും. കൂടാതെ അതിനു കെല്ലിന്റെ മറ്റേതെങ്കിലും യൂണിറ്റുമായോ മറ്റേതെങ്കിലും കമ്പനിയുമായോ തുല്യത ഉണ്ടാവണമെന്നില്ല. കമ്പനിയുടെ സാധാരണ പ്രവര്‍ത്തനം പുനരാരംഭിക്കുന്ന തീയതി മുതല്‍, 15,000/ രൂപ പ്രതിമാസ ശമ്പളത്തിന് അനുസൃതമായ കുറഞ്ഞ പിഎഫ് മാത്രമേ നല്‍കൂ.കേരള സര്‍ക്കാര്‍ കമ്പനി ഏറ്റെടുത്ത് ഒരു സംസ്ഥാന പൊതുമേഖലാ സ്ഥാപനമായതു മുതല്‍ (28.07.2021), മറ്റ് സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ബാധകമായ 58 വയസ്സ് വിരമിക്കല്‍ പ്രായം കെല്‍ ഇഎംഎല്ലിലെ ജീവനക്കാര്‍ക്കും ബാധകമായിരിക്കുമെന്നും ധാരണാപത്രത്തില്‍ വ്യക്തമാക്കുന്നു.

2021 ജൂലൈ 28 മുതല്‍ സാധാരണ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതു വരെയുള്ള കാലയളവില്‍ 58 വയസ്സ് പിന്നിടുന്ന ജീവനക്കാരെ, 58 വയസ്സ് പൂര്‍ത്തിയാകുന്ന മാസത്തിന്റെ അവസാന ദിവസം സൂപ്പര്‍ അനുവേറ്റ് ആയി കണക്കാക്കും. അവര്‍ക്ക് 58 വയസ്സ് തികയുന്നത് വരെ മാത്രമേ ദുരിതാശ്വാസ പാക്കേജിന് അര്‍ഹതയുള്ളൂ.

ബദ്രടുക്കയിലെ 12 ഏക്കറില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ ഇ എം എല്‍ സംസ്ഥാനത്തിന്റെയും ജില്ലയുടെയും പൊതുമേഖലാ വ്യവസായ വികസന രംഗത്തെ പ്രതീക്ഷയാണ്. ഭെല്‍ ഇഎംഎല്‍ കേന്ദ്ര പൊതുസ്ഥാപനവുമായി ലയിച്ചിരുന്ന സ്ഥാപനം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി വരുന്നു. ജനുവരിയില്‍ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് കെല്‍ ഇഎംഎല്‍ സന്ദര്‍ശിച്ചിരുന്നു. കമ്പനി പ്രവര്‍ത്തനം ഉടന്‍ തുടങ്ങുമെന്നും ഔദ്യോഗിക ഉദ്ഘാടനം ഫെബ്രുവരിയില്‍ ഉണ്ടാകുമെന്നും മന്ത്രി സന്ദര്‍ശന വേളയില്‍ പ്രഖ്യാപിച്ചിരുന്നു. മന്ത്രിയുടെ നിര്‍ദേശപ്രകാരം ഫെബ്രുവരിയില്‍ തന്നെ കമ്പനി പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. തൊഴിലാളികളുമായി കമ്പനി മാനേജ്‌മെന്റ് ധാരണാപത്രം ഒപ്പുവെക്കുന്നതോടെ കമ്പനിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *