കൊച്ചി: ഓട്ടോ ഡ്രൈവറെ പൊലീസുകാരൻ മർദ്ദിച്ചു. വീടിന് മുന്നിൽ ഓട്ടോറിക്ഷ പാർക്ക് ചെയ്തതിനായിരുന്നു മർദ്ദനം. 2021 നവംബർ 21 ഞായറാഴ്ച രാവിലെയാണ് സംഭവം. മർദ്ദനത്തിനിരയായ പുത്തൻകുരിശ് പത്താംമൈൽ സ്വദേശിയായ മുരളീകൃഷ്ണൻ ചികിത്സയിലാണ്.
യാത്രയ്ക്കിടെ മുരളീകൃഷ്ണന്റെ ഓട്ടോറിക്ഷ കേടായതിനെ തുടർന്ന് സമീപത്തുകണ്ട വീടിനടുത്തേക്ക് വാഹനം നീക്കിയിടുകയായിരുന്നു. തുടർന്ന് വർക്ക്ഷോപ്പിൽ പോകാൻ ഒരുങ്ങിയപ്പോഴാണ് പട്ടിമറ്റം സ്റ്റേഷനിലെ പൊലീസുകാരൻ എത്തിയത്. തന്റെ വീടിന്‍റെ വാതിലിന് സമീപം ഓട്ടോ പാർക്ക് ചെയ്തതിനെച്ചൊല്ലി പൊലീസുകാരൻ മുരളീകൃഷ്ണനുമായി തർക്കിച്ചു.
ഒടുവിൽ പൊലീസുകാരൻ മുരളീകൃഷണന്റെ മുഖത്തടിയ്ക്കുകയായിരുന്നു. കണ്ണിന് ഗുരതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവറെ ആദ്യം വടവുകോടും, പിന്നീട് തൃപ്പൂണിത്തുറയിലും തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലും ചികിത്സയ്ക്ക് എത്തിച്ചു. തുടർന്ന് കണ്ണിന്റെ വിദഗ്ധ ചികിത്സയ്ക്കായി കോലഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിൽ പുത്തൻകുരിശ് പൊലീസിൽ പരാതി നൽകി. പൊലീസ് മൊഴിയെടുത്തെങ്കിലും തുടർനപടികൾ വൈകിക്കുന്നെന്നാണ് ആക്ഷേപം. ഓട്ടോറിക്ഷാ തൊഴിലാളികൾ 23/11/21 വൈകുന്നേരം പത്താം മയിലിൽ പ്രകടനം നടത്തി.



