ഇനി എല്ലാം പഴയപോലെ: എട്ട് മുതല്‍ കേന്ദ്രജീവനക്കാര്‍ക്ക് പഞ്ചിങ് പുനരാരംഭിക്കും

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഹാജര്‍ രേഖപ്പെടുത്താന്‍ ബയോമെട്രിക് സംവിധാനം പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നവംബര്‍ എട്ടുമുതല്‍ ബയോമെട്രിക് സംവിധാനം ഉപയോഗിച്ചുള്ള ഹാജര്‍ രേഖപ്പെടുത്തല്‍ പുനരാരംഭിക്കുമെന്നാണ് കേന്ദ്ര പേഴ്സണ്‍ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനം തുടങ്ങി ഒന്നരവര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പഴയപടിയിലേക്ക് തിരിച്ചെത്തുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തിലാണ് സുരക്ഷ കണക്കിലെടുത്ത് ബയോമെട്രിക് പഞ്ചിങ് ഒഴിവാക്കിയത്. ഇപ്പോള്‍ ചികില്‍സയിലുള്ളവരുടെ എണ്ണം കുറയുകയും പ്രതിദിന കൊവിഡ് കേസുകള്‍ താഴുകയും ചെയ്ത പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഓഫിസുകളെ പൂര്‍വ്വസ്ഥിതിയില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചത്. കൊവിഡ് വ്യാപനത്തിന്റെ ഒരു ഘട്ടത്തില്‍ ഓഫിസുകളില്‍ എത്തേണ്ട ജീവനക്കാരുടെ എണ്ണം കുറയ്ക്കുക വരെ ഉണ്ടായി.

Share
അഭിപ്രായം എഴുതാം