ന്യൂഡൽഹി: രാജ്യം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്കെന്ന് സൂചന. രാജ്യത്തെ 135 താപനിലയങ്ങളും നേരിടുന്നത് രൂക്ഷമായ കല്‍ക്കരിക്ഷാമം.13 താപ വൈദ്യുതി നിലയങ്ങള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനം നിര്‍ത്തി.
എട്ടു സംസ്ഥാനങ്ങളില്‍ പ്രതിസന്ധി രൂക്ഷമാണ്. 80 ശതമാനം താപ വൈദ്യുതി നിലയങ്ങളിലും അഞ്ച് ദിവസത്തേയ്ക്കുള്ള കല്‍ക്കരി മാത്രമേയുള്ളൂ. രാജസ്ഥാന്‍, ബീഹാര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങള്‍ 14 മണിക്കൂര്‍ പവര്‍ കട്ടിലേക്ക് നീങ്ങിയേക്കും.
പഞ്ചാബില്‍ നാലു മണിക്കൂര്‍ ലോഡ്‌ഷെഡിങ് തുടരുകയാണ്. ജാര്‍ഖണ്ഡില്‍ 24 ശതമാനമാണ് വൈദ്യുതി ക്ഷാമം. രാജസ്ഥാനില്‍ 17ഉം ബിഹാറില്‍ ആറു ശതമാനവുമാണ്. കല്‍ക്കരി കിട്ടാതെ മഹാരാഷ്ട്രയിലാണ് 13 താപനിലയങ്ങള്‍ അടച്ചത്. വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ ജനങ്ങളോട് അഭ്യാര്‍ത്ഥിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ രംഗത്തെത്തി.
കല്‍ക്കരി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഊര്‍ജ- കല്‍ക്കരി മന്ത്രാലയ സെക്രട്ടറിമാര്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ കാര്യങ്ങള്‍ ധരിപ്പിക്കും. സെക്രട്ടറിമാര്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറിക്ക് വിശദീകരണം നല്‍കും. പ്രതിസന്ധി നേരിടാന്‍ റെയില്‍വെ, കല്‍ക്കരി, ഊര്‍ജ്ജ മന്ത്രിമാര്‍ അടങ്ങുന്ന സമിതിക്കും രൂപം നല്‍കിയിട്ടുണ്ട്.