കാഞ്ഞങ്ങാട് : പത്രാധിപന്റെ വീടിന് ബോംബെറിഞ്ഞു. കാഞ്ഞങ്ങാട് നിന്ന് പ്രസിദ്ധീകരിക്കുന്ന ലേറ്റസ്റ്റ് പത്രത്തിൻറെ എഡിറ്റർ അരവിന്ദൻ മാണിക്കോത്തിന്റെ കാഞ്ഞങ്ങാട് കോവിൽ പടിയിലുള്ള വീടിനുനേരെയാണ് സ്റ്റീൽ ബോംബെറിഞ്ഞത്. 26 – 08 – 2021 വ്യാഴാഴ്ച രാത്രി 11: 20 മണിക്കായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ട് പേരാണ് ബോംബെറിഞ്ഞത് എന്ന് അരവിന്ദൻ പറയുന്നു. വീടിനടുത്തുള്ള ഇടവഴിയിലൂടെയാണ് ഇവർ എത്തിയത്. സിസിടിവിയിൽ അവരുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വെള്ളിയാഴ്ച (27 – 8 – 2020) ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി.

ലേറ്റസ്റ്റ് പത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്തയുടെ പ്രകോപനമാണ് ആക്രമണത്തിന് പിന്നിൽ. രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണയോടെയാണ് ആക്രമണം എന്ന് അരവിന്ദൻ മാണിക്കോത്ത് പറഞ്ഞു.
പത്രാധിപന്റെ വീടിന് ബോംബെറിഞ്ഞ സംഭവം ഗുരുതരമായ സ്ഥിതിയാണെന്നും മാധ്യമ സ്വാതന്ത്ര്യത്തിന്റെ തകർച്ചയെ ആണ് വെളിവാക്കുന്നത് എന്നും ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ സെക്രട്ടറി വി ബി രാജൻ പ്രതികരിച്ചു. അഭിപ്രായപ്രകടനത്തിന് എല്ലാ പൗരന്മാർക്കുമുള്ള ഭരണഘടന അവകാശമാണ് മാധ്യമങ്ങൾ വിനിയോഗിക്കുന്നത്. അതിനെ അടിച്ചമർത്തുമ്പോൾ മുഴുവൻ പൗരന്മാരെയുമാണ് വെല്ലുവിളിക്കുന്നതെന്ന് തിരിച്ചറിഞ്ഞ് പൊതുജനങ്ങൾ മാധ്യമ പ്രവർത്തകർക്കൊപ്പം നിലകൊള്ളണം എന്ന് പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.