ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ജഡ്ജി അരുണ്‍ മിശ്രയുടെ ഫോണും ഇസ്രായേൽ ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയതായി റിപ്പോര്‍ട്ട്.
2010 സെപ്തംബര്‍ മുതല്‍ 2018 വരെ അരുണ്‍ മിശ്ര ഉപയോഗിച്ചിരുന്ന ഫോണാണ് ചോര്‍ത്തിയത്. നിലവില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനാണ് അരുണ്‍ മിശ്ര. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് അരുണ്‍ മിശ്ര സുപ്രീം കോടതിയില്‍ നിന്നും വിരമിച്ചത്. ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം ഉള്‍പ്പെടെയുള്ള നിരവധി വിവാദ കേസുകള്‍ അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന് മുന്നിലെത്തിയിരുന്നു.
സുപ്രീം കോടതിയിലെ മലയാളി അഭിഭാഷകന്‍ ആല്‍ജോ ജോസഫിന്റെ പേരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ദേശീയ മാധ്യമമായ ‘ദ വയര്‍’ ആണ് ഇക്കാര്യം പുറത്തുവിട്ടത്.
പെഗാസസ് വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി നാളെ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് ഈ വെളിപ്പെടുത്തല്‍.