തൃശ്ശൂർ: കൊടകര കുഴല്‍ പണ കേസില്‍ സംസ്ഥാന പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം കേന്ദ്ര ഏജന്‍സികള്‍ക്ക് തിങ്കളാഴ്ച(02/08/21) റിപ്പോര്‍ട്ട് നല്‍കും. ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട കള്ളപ്പണ ഇടപാട് സംബന്ധിച്ച് ഇഡിയും ആദായനികുതി വകുപ്പും അന്വേഷിക്കണമെന്നാണ് കേരളാ പോലീസിന്റെ ശുപാര്‍ശ.
കൊടകര കുഴല്‍ പണ കേസിലെ കുറ്റപത്രത്തിനൊപ്പം മൂന്ന് വ്യത്യസ്ത റിപ്പോര്‍ട്ടുകളും അന്വേഷണ സംഘം തയ്യാറാക്കിയിരുന്നു. ആദായ നികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവര്‍ക്കാണ് ഈ റിപ്പോര്‍ട്ടുകള്‍ നല്‍കുക. ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട കളളപ്പണ ഇടപാട് ഇഡിയും ആദായനികുതി വകുപ്പും അന്വേഷിക്കണമെന്നാണ് കേരളാ പൊലീസിന്റെ ശുപാര്‍ശ. കൊടകരയില്‍ കവര്‍ച്ച ചെയ്തത് ബിജെപിക്കായി എത്തിച്ച കളളപ്പണമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഒന്‍പത് തവണയായി 40 കോടിയില്‍പ്പരം രൂപ കേരളത്തിലേക്ക് കൊണ്ടുവന്നു. 7 തവണ ഹവാലയായും 2 തവണ നേരിട്ടും പണമെത്തി. ബംഗളൂരുവില്‍ നിന്നായിരുന്നു ഹവാല ഇടപാട്. അവിടെ കാര്യങ്ങള്‍ നിയന്ത്രിച്ച ബിജെപി സംസ്ഥാന നേതാക്കളെപ്പറ്റിയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. കളളപ്പണ ഇടപാട് സംബന്ധിച്ച് ഇഡിയും ആദായനികുതി വകുപ്പും അന്വേഷിക്കണമെന്നാണ് ഇവര്‍ക്കായി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. തിരഞ്ഞെടുപ്പ് വേളയില്‍ കളളപ്പണമെത്തിയത് ഗൗരവതരമാണെന്നും ഇക്കാര്യം പരിശോധിക്കണമെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷനുളള റിപ്പോര്‍ട്ടിലെ ആവശ്യം.



