തിരുവനന്തപുരം: മരംകൊള്ള കേസില്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍. പരിശോധനകൾ കാര്യക്ഷമമായി നടത്താത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തെന്നും വനംവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർക്കെതിരെ വരും ദിവസങ്ങളിൽ നടപടി ഉണ്ടാകുമെന്നും അദ്ദേഹം 08/07/21 വ്യാഴാഴ്ച പറഞ്ഞു.
കുറ്റം കണ്ടെത്തി കുറ്റപത്രം സമർപ്പിക്കുന്നതനുസരിച്ചാകും നടപടി സ്വീകരിക്കുക. വനംവകുപ്പിന്റെ ഭാഗത്തുനിന്നും റവന്യൂവകുപ്പിന്‍റെ ഭാഗത്തുനിന്നും അലംഭാവം ഉണ്ടാകില്ല. ഐ.എഫ്.എസ് കേഡറിൽ ഉള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ കാലതാമസമെടുക്കും. ഈ കാലതാമസമാണ് സംശയങ്ങൾക്ക് ഇടയാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വിവരാവകാശ പ്രകാരം രേഖകൾ കൈമാറിയ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് സാധാരണ നടപടിക്രമം മാത്രമാണ്. അതിന് കേസുമായി ബന്ധമില്ല. യഥാർത്ഥ കർഷകനെ സംരക്ഷിച്ചാകും ഈ വിഷയത്തില്‍ മുന്നോട്ട് പോവുക. ഇതിന് വേണ്ടിയുള്ള നിയമോപദേശം തേടാനാണ് റവന്യു- വനം മന്ത്രിമാരുടെ ധാരണ.



