ന്യൂഡല്‍ഹി: കുട്ടികളിലെ സിറോപോസിറ്റിവിറ്റി (രോഗം വന്ന ശേഷമുണ്ടായ ആന്റിബോഡി സാന്നിധ്യം) മുതിര്‍ന്നവരെ അപേക്ഷിച്ച് കൂടുതലാണെന്നും കോവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കില്ലെന്നും പഠനഫലം. ലോകാരോഗ്യസംഘടനയും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും (എയിംസ്) സംയുക്തമായി നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. പഠനത്തിനായി വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള 10,000 സാംപിളുകളാണ് ശേഖരിച്ചത്. ഇടക്കാല പഠനത്തിനായി ഇന്ത്യയിലെ നാലു സംസ്ഥാനങ്ങളില്‍നിന്ന് 4,500 സാംപിളുകളുമെടുത്തു. കൂടുതല്‍ വിവരശേഖരണം തുടരുകയാണ്.
മിക്ക കുട്ടികളും രോഗം വന്നതുതന്നെ അറിഞ്ഞിട്ടില്ല. ഇവരെ ഐ.സി.യു.വിലും മറ്റും പ്രവേശിപ്പിക്കേണ്ടി വന്ന സാഹചര്യങ്ങളും കുറവായിരുന്നു. രോഗം വന്നു മാറിയതറിയാത്തവരിലടക്കമുള്ള സിറോപോസിറ്റിവിറ്റി നിരക്കാണ് സംഘം പരിശോധിച്ചത്. ഡല്‍ഹിയിലെ തിരക്കേറിയ പ്രദേശങ്ങളിലുള്ള കുട്ടികളില്‍ സിറോപോസിറ്റിവിറ്റി ഇതിനകംതന്നെ ഉയര്‍ന്ന തോതിലായതിനാല്‍ സ്‌കൂളുകള്‍ തുറക്കണമെന്ന നിര്‍ദേശം അപകടകരമായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടാം തരംഗത്തില്‍ ഡല്‍ഹി പ്രാന്തമേഖലയിലെ ഫരീദാബാദില്‍ 59.3 ശതമാനമാണ് സിറോപോസിറ്റിവിറ്റി. മുമ്പത്തെ ദേശീയ സര്‍വേകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ഉയര്‍ന്നതാണ്. ഖരക്പുര്‍ ഗ്രാമീണ മേഖലയില്‍ 2-18 വയസ്സുകാരില്‍ 87.9 ശതമാനമാണ് സിറോപോസിറ്റിവിറ്റി. ഈ നിരക്കുകളെല്ലാം മൂന്നാംതരംഗം വലിയ പ്രശ്‌നമില്ലാത്തതാവുമെന്നാണ് രേഖപ്പെടുത്തുന്നതെന്ന് ഡോ. മിശ്ര പറഞ്ഞു.
സര്‍വേയില്‍ പങ്കെടുത്ത ഗ്രാമീണ ജനസംഖ്യയുടെ പകുതിയിലധികം (62.3 ശതമാനം) പേര്‍ക്ക് മുമ്പത്തെ അണുബാധയുടെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. തെക്കന്‍ ഡല്‍ഹിയിലെ മെട്രോപൊളിറ്റന്‍ മേഖലയിലുള്ള കുട്ടികളില്‍ നിന്നു ശേഖരിച്ച സാംപിളുകളില്‍ 74.7 ശതമാനമായിരുന്നു സിറോപോസിറ്റിവിറ്റി.



