മുംബൈ: ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം ട്രെയിനിന്റെ വാതില്‍ക്കല്‍ നില്‍ക്കുകയായിരുന്ന യുവതി, ഭര്‍ത്താവ് കൈ മാറ്റിയതിനെത്തുടര്‍ന്ന് തെറിച്ചുവീണു മരിച്ചു. ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന നിഗമനത്തിൽ പോലീസ് ഭർത്താവിനെ കസ്റ്റഡിയിലെടുത്തു.
13- 1- 2021 ബുധനാഴ്ച മുംബൈയില്‍ ചെമ്പൂരിനും ഗോവണ്ടിക്കും ഇടയിലാണ്
അപകടം നടന്നത്. യുവതിയും ഭർത്താവും യുവതിയുടെ ആദ്യ വിവാഹത്തിലെ കുട്ടിയും ലോക്കല്‍ ട്രെയിനിന്റെ വാതില്‍ക്കല്‍ നിന്നു യാത്ര ചെയ്തപ്പോൾ യുവതി പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. മന്‍ഖുര്‍ദില്‍ താമസിക്കുന്ന ദമ്പതി കളുടെ വിവാഹം രണ്ടു മാസം മുമ്പാണ് നടന്നത്.
വാതില്‍ക്കല്‍ പുറത്തേക്കു തിരിഞ്ഞാണ് ഇരുപത്തിയാറുകാരിയായ യുവതി നിന്നിരുന്നത്. 31 വയസ്സുള്ള ഭര്‍ത്താവ് ഇവര്‍ക്കു മുന്നിലായി വീഴാതെ കൈ കുറുകെ വച്ചിരുന്നു. ഇയാള്‍ കൈ മാറ്റിയപ്പോഴാണ് യുവതി താഴെ വീണത്.
യാത്രക്കാരിയായ മറ്റൊരു സ്ത്രീയാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്നു പൊലീസ് എത്തി ഭര്‍ത്താവിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
യുവതിയെ പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭർത്താവ് മന:പ്പൂർവ്വം നടത്തിയ കൊലപാതകമാണോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. കൂലിപ്പണിക്കാരായ ദമ്പതികൾ മയക്കു മരുന്നു ലഹരിയില്‍ ആയിരുന്നോയെന്നും പരിശോധിക്കുന്നുണ്ട്.



