കോഴിക്കോട്: കൊടുവള്ളി നഗരസഭയില്‍ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച കാരാട്ട് ഫൈസല്‍ സിപിഎം പതാകയുമായി മിനി കൂപ്പറിൽ ആഹ്ളാദപ്രകടനം നടത്തിയത് സിപിഎമ്മിനെ അക്ഷരാർത്ഥത്തിൽ വെട്ടിലാക്കി.
കൊടുവള്ളി ചുണ്ടപ്പുറം വാര്‍ഡിലാണ് ഫൈസൽ വിജയിച്ചത്. ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ഐഎന്‍എല്ലിൻെറ അബ്ദുൽ റഷീദിന് പൂജ്യം വോട്ടാണ് ലഭിച്ചത്. അതേസമയം കാരാട്ട് ഫൈസലിൻ്റെ അപരന് ഏഴ് വോട്ട് ലഭിച്ചിട്ടുണ്ട്.
2017 ൽ നടന്ന ജനജാഗ്രതാ യാത്രക്കിടെ കാരാട്ട് ഫൈസലിൻ്റെ മിനികൂപ്പറിൽ അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കയറിയത് വിവാദമായിരുന്നു. ഫൈസലിനെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു സിപിഎം ആദ്യം തീരുമാനിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിൻ്റെ ചോദ്യം ചെയ്യലിനു വിധേയനായ കാരാട്ട് ഫൈസലിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കൊടുവള്ളിയിലെ പ്രാദേശിക നേതൃത്വം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സ്ഥാനാർത്ഥിത്വം സംസ്ഥാന തലത്തിൽ ചർച്ചയായതോടെ സി പി എം സംസ്ഥാന ഘടകം ഇടപെട്ട് ഒരു ഐ എൻ എൽ പ്രവർത്തകനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
എൽഡിഎഫ് സ്ഥാനാർത്ഥി പൂജ്യം വോട്ട് നേടി തോറ്റ സ്ഥലത്താണ് സ്വതന്ത്ര സ്ഥാനാർത്ഥിയുടെ ആഹ്ളാദ പ്രകടനത്തിൽ ചെങ്കൊടിയും കൂപ്പറും വീണ്ടും എത്തിയത്.



