കണ്ണൂര്‍:വീട്ടമ്മയെ കുത്തിക്കൊന്ന കേസിലെ പ്രതിയുടെ കാമുകിയെ വീടിനു സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സമീപത്ത് തൂങ്ങിയ നിലയിൽ കണ്ടെത്തിയ പ്രതി ബിനോയിയെ പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇയാൾ അപകടനില തരണം ചെയ്തു.
ചെറുപുഴ പതാപറമ്പില്‍ നീതു പി.ബേബി (29) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 16-12-2020 ബുധനാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം.
താനും ബിനോയിയും തൂങ്ങി മരിക്കുകയാണെന്നു പലരെയും ഫോണിൽ വിളിച്ചു പറഞ്ഞിരുന്നു. അവർ വിവരം പോലീസിനെ അറിയിച്ചതിനെ തുടര്‍ന്നു ടവര്‍ ലൊക്കേഷന്‍ എടുത്തു നാട്ടുകാരും പോലീസും ചേര്‍ന്നു തിരച്ചില്‍ നടത്തിയപ്പോഴാണ് നീതുവിന്റെ വീടിനു സമീപം ഇരുവരേയും തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ചെറുപുഴ പോലീസ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും നീതു മരിച്ചിരുന്നു.
ജോസ്ഗിരി പൊട്ടക്കല്‍ റാഹേല്‍ (72)നെ കുത്തിക്കൊലപ്പെടുത്തുകയും, ഭര്‍ത്താവ് പൗലോസ് (78), മകന്‍ ഡേവിഡ് (47) എന്നിവരെ കുത്തി പരുക്കേല്‍പ്പിക്കുകയും ചെയ്ത കേസിലെ പ്രതിയാണ് ബിനോയ്.ഗുരുതരമായി പൗലോസ് ചികിത്സയിലാണ്
സ്വന്തം സഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇയാൾക്കെതിരേ സാക്ഷി പറഞ്ഞതിന് 13-12-2020 ഞായറാഴ്ച രാത്രിയാണു ഇയാൾ റാഹേലിനെ കുത്തിക്കൊലപ്പെടുത്തിയത്. പൗലോസിന്റെ സഹോദരപുത്രനാണു പ്രതി ബിനോയി.



