ലക്നൗ: മൊബൈൽ, ഐടി ഡിസ്‌പ്ലേ പ്രൊഡക്ഷൻ യൂണിറ്റ് ചൈനയിൽ നിന്ന് ഉത്തർപ്രദേശിലേക്ക് മാറ്റാൻ ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ് ഒരുങ്ങുന്നു. ഇതിനായി കമ്പനി 4,825 കോടി രൂപ മുതൽമുടക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു.
പുതിയ പദ്ധതിയിലൂടെ 1,500 നേരിട്ടുള്ള തൊഴിലവസരങ്ങളും നിരവധി പരോക്ഷ ജോലികളും സൃഷ്ടിക്കാനാകുമെന്ന് സംസ്ഥാന സർക്കാർ പറഞ്ഞു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ വെള്ളിയാഴ്ച (11/12/20) ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗം സാംസങ് ഡിസ്പ്ലേ നോയിഡ പ്രൈവറ്റ് ലിമിറ്റഡിനുള്ള പ്രത്യേക ആനുകൂല്യങ്ങൾ അംഗീകരിച്ചു.
കമ്പനിക്ക് യുപി സർക്കാരിൽ നിന്ന് സ്റ്റാമ്പ് ഡ്യൂട്ടിയിൽ ഇളവും കേന്ദ്ര പദ്ധതി പ്രകാരം മൂലധന നിക്ഷേപത്തിന് സബ്സിഡിയും ലഭിക്കും.
സാംസങ്ങിന് ഇതിനകം തന്നെ നോയിഡയിൽ ഒരു വൻകിട മൊബൈൽ നിർമാണ യൂണിറ്റുണ്ട്. ഫാക്ടറിയ്ക്കായി സാംസങ് 4,915 രൂപ നിക്ഷേപം നടത്തിയിരുന്നു.




