തിരുവനന്തപുരം: കെഎസ്എഫ്ഇ യിലെ വിജിലന്‍സ് റെയ്ഡിൽ സി പി എമ്മിൽ കടുത്ത അമർഷം പുകയുന്നു. കേന്ദ്ര ഏജൻസികൾ വിവിധങ്ങളായ അന്വേഷണങ്ങൾ നടത്തി സർക്കാരിനെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലൻസ് തന്നെ റെയ്ഡ് നടത്തി പ്രതിപക്ഷത്തിനു വടി കൊടുത്തതിൽ മിക്ക നേതാക്കൾക്കും അതൃപ്തിയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടിയെയും മുന്നണിയെയും പ്രതിസന്ധിയിലാക്കാൻ ചിലർ വിജിലൻസിനെ കരുവാക്കുകയായിരുന്നു എന്ന ആക്ഷേപമാണ് പലർക്കും ഉള്ളത്.
‘സി പി എമ്മിന്റെ സംഘടനാ രീതിയ്ക്കു വിരുദ്ധമായി മുതിർന്ന നേതാവും സംസ്ഥാന സമിതി അംഗവുമായ ആനത്തലവട്ടം ആനന്ദൻ തന്നെ പരസ്യ പ്രതികരണവുമായി രംഗത്തു വന്നിട്ടുണ്ട്. റെയ്ഡിനു പിന്നിൽ ഗൂഡാലോചനയുണ്ടെന്നും, കെ എസ് എഫ് ഇക്കെതിരായ പരാതിക്കാർ ആരെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെ എസ് എഫ് ഇയെ തകർക്കാനുള്ള സ്വകാര്യചിട്ടിക്കമ്പനികളുടെ നീക്കമാണ് ഇതിനു പിന്നിൽ. സ്ഥാപനത്തിന്റെ വിശ്വാസ്യത തകർക്കുകയാണ് ചിലരുടെ ലക്ഷ്യം ‘ അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു സംസ്ഥാനത്തെ വിവിധ കെഎസ്എഫ്ഇ ശാഖകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന നടന്നത്. 40 ഓഫീസുകളില്‍ പരിശോധന നടത്തിയതില്‍ 35 ഓഫീസുകളില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. ചിറ്റാളന്മാരില്‍ നിന്നും പിരിക്കുന്ന പണം ട്രഷറിയിലോ ബാങ്കിലോ നിക്ഷേപിക്കാതെ ഇത് കയ്യില്‍ വെക്കുകയോ വകമാറ്റി ചെലവാക്കുകയോ ആണ് ചെയ്യുന്നതെന്നുമാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. ഓപ്പറേഷന്‍ ബചത് എന്ന പേരിലായിരുന്നു പരിശോധന.



