ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരായ കർഷക മാർച്ച് നാലാം ദിവസത്തിലേക്ക് കടന്നു. കര്‍ഷകരുടെ എല്ലാ പ്രശ്‌നങ്ങളും ആവശ്യങ്ങളും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡിംസംബര്‍ 3ന് കര്‍ഷകരുമായി ചര്‍ച്ച നടത്തും. കര്‍ഷകരുടെ എല്ലാ പ്രശ്‌നങ്ങളും ആവശ്യങ്ങളും സസൂക്ഷ്മം പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അമിത് ഷാ പറഞ്ഞു. പക്ഷെ, ചര്‍ച്ച നടത്തണമെങ്കില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച സ്ഥലത്തേക്ക് സമരം മാറ്റണം. പ്രക്ഷോഭം നടത്താന്‍ പോലിസ് സൗകര്യം നല്‍കും. കര്‍ഷകരുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും ശ്രദ്ധാപൂര്‍വം പരിഗണിക്കുമെന്നും അമിത് ഷാ പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കര്‍ഷക പ്രക്ഷോഭം ശക്തിപ്രാപിക്കുന്ന പശ്ചാത്തലത്തിലാണ് അമിത് ഷായുടെ പ്രതികരണം.എന്നാൽ ,ഉപാധികളോടെ ചര്‍ച്ചയാവാമെന്ന അമിത് ഷായുടെ നയം ശരിയല്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ പഞ്ചാബ് പ്രസിഡന്റ് ജഗജിത് സിംഗ് പറഞ്ഞു.
‘ഉപാധികളോടെ ചര്‍ച്ചയാവാമെന്ന അമിത് ഷായുടെ നയം ശരിയല്ല. തുറന്ന മനസ്സോടെയാണ് ചര്‍ച്ചയ്ക്ക് വിളിക്കേണ്ടത്. ഞായറാഴ്ച രാവിലെ ഞങ്ങള്‍ ഒരു യോഗം വിളിച്ചിട്ടുണ്ട്. അതിനുശേഷം തീരുമാനം അറിയിക്കും’ ജഗജിത് സിംഗ് പറഞ്ഞു.കർഷക സമരം ശക്തിപ്പെടുന്നതോടെ കേന്ദ്ര സർക്കാർ കൂടുതൽ വിട്ടുവീഴ്ചകൾക്കു തയ്യാറാകുന്നതായാണ് സൂചന.



