ഇസ്ലാമാബാദ്: 1,300 വർഷം മുമ്പ് നിർമ്മിച്ചതാണെന്ന് കരുതുന്ന ഒരു ഹിന്ദു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ പാക്കിസ്ഥാനിലെ ഒരു മലമുകളിൽ നിന്നും ഗവേഷകർ കണ്ടെത്തി.
ഇറ്റാലിയൻ പുരാവസ്തു വിദഗ്ധരാണ് കണ്ടെത്തൽ നടത്തിയത്. വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ സ്വാത് ജില്ലയിലെ ഒരു പർവതത്തിൽ നിന്നാണ് വിഷ്ണു ക്ഷേത്രത്തിന്റേതെന്നു കരുതുന്ന അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
1,300 വർഷം മുമ്പ് ഹിന്ദു ഷാഹി കാലഘട്ടത്തിലാണ് ഇത് നിർമ്മിച്ചതെന്ന് ഗവേഷകർ പറയുന്നു. കാബൂൾ താഴ്വര (കിഴക്കൻ അഫ്ഗാനിസ്ഥാൻ), ഗാന്ധാര (ഇന്നത്തെ പാകിസ്ഥാൻ), ഇന്നത്തെ വടക്കുപടിഞ്ഞാറൻ ഇന്ത്യൻ ഭാഗങ്ങൾ എന്നിവ ഭരിച്ച ഒരു ഹിന്ദു രാജവംശമായിരുന്നു ഹിന്ദു ഷാഹി അഥവാ കാബൂൾ ഷാഹിസ് (എ.ഡി. 8501026).
ഖനനത്തിനിടെ പുരാവസ്തുഗവേഷകർ ക്ഷേത്ര സ്ഥലത്തിനടുത്തുള്ള കന്റോൺമെന്റിന്റെയും കാവൽ ഗോപുരങ്ങളുടെയും അവശിഷ്ടങ്ങൾ കണ്ടെത്തി. ആരാധനയ്‌ക്ക് മുമ്പായി കുളിക്കാൻ ഹിന്ദുക്കൾ ഉപയോഗിച്ചതായി കരുതപ്പെടുന്ന ഒരു ജലസംഭരണിയും വിദഗ്ധർ കണ്ടെത്തിയിട്ടുണ്ട്. ആയിരം വർഷം പഴക്കമുള്ള പുരാവസ്തു കേന്ദ്രങ്ങൾ ഇവിടെയുണ്ട്. ഹിന്ദു ഷാഹി കാലഘട്ടത്തിലെ തെളിവുകൾ ഈ പ്രദേശത്ത് ആദ്യമായാണ് കണ്ടെത്തിയതെന്ന് ഗവേഷകർ പറഞ്ഞു.




