തിരുവനന്തപുരം: കേരളത്തിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കുറച്ചു കാണിക്കുന്നൂവെന്ന വിമർശനവുമായി ബി.ബി.സി യിൽ ലേഖനം. കേരളത്തിലെ ഔദ്യോഗിക മരണക്കണക്കും അനൗദ്യോഗിക മരണക്കണക്കും തമ്മിൽ ആയിരത്തിലേറെ എണ്ണത്തിന്റെ വ്യത്യാസമുണ്ടെന്നും ലേഖനത്തിൽ വിമർശനമുണ്ട്. വ്യാഴാഴ്ച ( 20/11/2020) വരെ കേരളത്തിൽ 3356 പേർ കോവിഡ് ബാധിച്ച് മരിച്ചെന്നും എന്നാൽ സംസ്ഥാന ആരോഗ്യ വകുപ്പ് 1969 മരണങ്ങൾ മാത്രമേ ഔദ്യോഗികമായി കണക്കായിട്ടുള്ളൂവെന്നും ലേഖനം പറയുന്നു.
കോവിഡ് വ്യാപനത്തിന്റെ തുടക്കം മുതൽ മാധ്യമ വാർത്തകളെ അടിസ്ഥാനമാക്കി അനൗദ്യോഗിക മരണങ്ങൾ പട്ടികപ്പെടുത്തിയ ഡോ അരുൺ മാധവനെ ഉദ്ധരിച്ചാണ് ബി.ബി.സി റിപ്പോർട്ട്.
കേരളം ആസൂത്രിതമായി കോവിഡ് മരണ സംഖ്യ മറച്ചു വയ്ക്കുകയാണെന്ന് ഡൽഹി ആസ്ഥാനമായുള്ള ഒബ്സർവർ റിസർച്ച് ഫൗണ്ടേഷനിലെ ഉമ്മൻ സി കുര്യനെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു. ശക്തമായ നിരീക്ഷണ സംവിധാനവും സർക്കാരിനെ ഉപദേശിക്കാൻ വിദഗ്ധരും കേരളത്തിലുണ്ടായിട്ടും മരണ സംഖ്യ മറച്ചു വച്ചെന്നും കുര്യൻ ആരോപിക്കുന്നു.



