അഹമ്മദാബാദ്: ഗുജറാത്തിലെ മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ കേശുഭായ് പട്ടേൽ (92) അന്തരിച്ചു. 29- 10 -2020 വ്യാഴാഴ്ച അഹമ്മദാബാദിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞമാസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ അസുഖം മാറി വീട്ടിൽ എത്തിയതിനു ശേഷം വിശ്രമത്തിലായിരുന്ന ഇദ്ദേഹത്തിന് വ്യാഴാഴ്ച രാവിലെ ശ്വാസതടസം അനുഭവപ്പെട്ടു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
രണ്ടുതവണ ഗുജറാത്ത് മുഖ്യമന്ത്രിയും 6തവണ നിയമസഭാംഗവും ആയിരുന്നു. 1995 ലും 1998 മുതൽ 2001 വരെയുമാണ് മുഖ്യമന്ത്രിസ്ഥാനം അലങ്കരിച്ചത്. 2001-ൽ അദ്ദേഹം രാജിവെച്ചതിനെ തുടർന്നാണ് നരേന്ദ്ര മോദി ആദ്യമായി ഗുജറാത്തിൽ മുഖ്യമന്ത്രിയാകുന്നത്. 2012 അദ്ദേഹം ഗുജറാത്ത് പരിവർത്തൻ പാർട്ടി എന്ന സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. പിന്നീട് അത് മഹാ ഗുജറാത്ത് ജനതാപാർട്ടിയിൽ ലയിച്ചു. ഒടുവില്‍ പാർട്ടി പിരിച്ചു വിട്ടു. 2014-ൽ കേശുഭായ് പട്ടേൽ തിരികെ ബിജെപിയിൽ ചേർന്നു.
1928 ജൂലൈ 24 -ാം തീയതി ജുനാഗഡിൽ ജനിച്ചു. ലീല പട്ടേലാണ് ഭാര്യ. ഒരു മകളും അഞ്ച് ആൺമക്കളും ഉണ്ട് .




