ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ വരാനിരിക്കുന്ന നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ വേണ്ടി വന്നാല്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്കും വോട്ട് ചെയ്യുമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. അഞ്ച് ബി.എസ്.പി. എം.എല്‍.എമാര്‍ എസ്.പിയിലേക്ക് കൂറുമാറാനുള്ള നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് മായാവതിയുടെ പ്രതികരണം.
വിമത ബി.എസ്.പി. എം.എല്‍.എ മാര്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി രാജ്യസഭാ സ്ഥാനാര്‍ഥിക്കുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. എസ്.പി. അധ്യക്ഷന്‍ അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു വിമത നീക്കം.
“തിരഞ്ഞെടുപ്പില്‍ എസ്.പിയെ പരാജയപ്പെടുത്താൻ ഞങ്ങൾ തീരുമാനിച്ചു. അതിന് ഞങ്ങള്‍ എല്ലാ ശക്തിയുമെടുക്കും. വേണ്ടി വരികയാണെങ്കില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിക്കോ മറ്റേതെങ്കിലും സ്ഥാനാര്‍ഥിക്കോ വോട്ട് ചെയ്യേണ്ടി വന്നാല്‍ ഞങ്ങള്‍ അങ്ങനെയും ചെയ്യും. എസ്.പിയുടെ രണ്ടാം സ്ഥാര്‍ഥിയേക്കാള്‍ ആധിപത്യം പുലര്‍ത്തുന്ന ഏതൊരു പാര്‍ട്ടി സ്ഥാനാര്‍ഥിക്കും ബി.എസ്.പിയുടെ എല്ലാ എം.എല്‍.എമാരുടേയും വോട്ട് ഉറപ്പായും ലഭിക്കും.” മായാവതി പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ്.പിയുമായി കൈകോര്‍ത്തത് തെറ്റായിപ്പോയി. ആഴത്തില്‍ ചിന്തിക്കാതെ എടുത്ത തീരുമാനമായിരുന്നു അത്. മായാവതി പറഞ്ഞു.