ന്യൂഡൽഹി: നെൽപാടങ്ങിലെ ഉണങ്ങിയ വൈക്കോലിന് തീയിടുന്നത് അവസാനിപ്പിക്കാൻ പുതിയ സാങ്കേതിക വിദ്യയുമായി ഡെൽഹി സർക്കാർ. വൈക്കോലിനെ പെട്ടന്ന് അഴുകാനും കമ്പോസ്റ്റാകാനും സഹായിക്കുന്ന ജൈവ മിശ്രിതത്തിൻ്റെ പ്രയോഗമാണ് നെൽവയലുകളിൽ സർക്കാർ നടപ്പിലാക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നിർവഹിച്ചു.
വൈക്കോലിനെ കമ്പോസ്റ്റാക്കി മാറ്റുന്ന ഈ പദ്ധതിക്ക് സർക്കാർ എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ടെന്നും കർഷകർക്ക് പണം ചെലവഴിക്കേണ്ടിവരില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവെ കെജ്‌രിവാൾ പറഞ്ഞു.
“ദില്ലിയിൽ 700-800 ഹെക്ടർ സ്ഥലത്ത് നെൽകൃഷി നടക്കുന്നുണ്ട്. ഞങ്ങൾ എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്. കർഷകർക്ക് പണം ചിലവഴിക്കേണ്ടിവരില്ല. ജൈവ മിശ്രിതം തളിച്ച് വൈക്കോൽ കമ്പോസ്റ്റാക്കി മാറ്റും, ഭൂമി 20-25 ദിവസത്തിനുള്ളിൽ വിളവിറക്കാൻ തയ്യാറാകും” കെജ്‌രിവാൾ പറഞ്ഞു. ചുറ്റുപാടുമുള്ള സംസ്ഥാനങ്ങളിൽ വീണ്ടും വൈക്കോൽ കത്തിക്കൽ ആരംഭിച്ചിട്ടുണ്ട്, അതിനാൽ പുക ദില്ലിയിലെത്താൻ തുടങ്ങി.”അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ തലസ്ഥാന മേഖലയിൽ വർദ്ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണത്തിനിടയിലും സെപ്റ്റംബർ 21 മുതൽ 29 വരെ പഞ്ചാബിലും ഹരിയാനയിലും വ്യാപകമായി വൈക്കോൽ കത്തിച്ചതായി പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoEFF & CC) വൃത്തങ്ങൾ പറയുന്നു.



