റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കഷ്ടപ്പെട്ട് കരഞ്ഞ് നേടിയെടുത്തതാണ് ഈ ദുഃഖപുത്രി ഇമേജ്; നായികമാര്‍ പറയുന്നു

October 12, 2020 - 11:20 am

കൊച്ചി: എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിൽ തിളങ്ങി നിന്ന നടിമാരാണ് മേനക, വിധുബാല, നദിയാ മൊയ്തു, അംബിക, ജലജ തുടങ്ങിയവർ. ഇവരെല്ലാം ഇപ്പോള്‍ സിനിമകളില്‍ നിന്ന് മാറിയെങ്കിലും മലയാള പ്രേക്ഷകര്‍ ഒരിക്കലും മറക്കില്ല. ഒരു കാലത്ത് ഒന്നിച്ചഭിനയിച്ചിരുന്നവര്‍ ഇപ്പോഴിതാ ഒരുമിച്ചിരിക്കുകയാണ്. വനിതയാണ് നായികമാര്‍ക്ക് ഒന്നിക്കാനുള്ള അവസരമൊരുക്കി കൊടുത്തിരിക്കുന്നത്.

നദിയാ മൊയ്തു : നോക്കെത്താ ദൂരത്തില്‍ അഭിനയിക്കാന്‍ വന്നപ്പോള്‍ ഫാസില്‍ സാര്‍ ആയിരം കണ്ണുമായി എന്ന പാട്ട് കേള്‍പ്പിച്ചിട്ട് അത് പാടാന്‍ പറഞ്ഞു. പാട്ട് പാടിയാലേ സിനിമയില്‍ ചാന്‍സ് കിട്ടൂ എന്ന് കരുതി ഞാന്‍ വീണ്ടും വീണ്ടും ആ പാട്ട് തന്നെ പാടി കൊണ്ടിരുന്നു. ഷൂട്ട് കഴിഞ്ഞ് റഷസ് കാണിച്ചിട്ട് എങ്ങനെയുണ്ടെന്ന് സാര്‍ ചോദിച്ചു. കുഴപ്പമില്ലെന്ന് തോന്നുന്നു എന്ന് എന്റെ മറുപടി. ഫാസില്‍ സാര്‍ പറഞ്ഞു, അല്ല ഇനിയും ഒത്തിരി മുന്നോട്ട് പോകാനുണ്ടെന്ന്. നാദിയ മൊയ്തു ഓര്‍മ്മിക്കുന്നു .

മേനക : മേനക ഓപ്പോള്‍ സിനിമയെ കുറിച്ചാണ് പറഞ്ഞത്. സേതുമാധവന്‍ സാര്‍ ഓപ്പോളിലേക്ക് വിളിച്ചപ്പോള്‍ ആദ്യം ഞാന്‍ സമ്മതിച്ചില്ല. അദ്ദേഹം തിരികെ പോകുമ്പോഴാണ് തമിഴ് സംവിധായകന്‍ അഴകപ്പന്‍ സാര്‍ വീട്ടിലേക്ക് വന്നത്. കാര്യം അറിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു, മണ്ടിപ്പെണ്ണേ, അത് എത്ര പെരിയ ഡയറക്ടർ എന്ന് നിനക്ക് തെരിയുമോ? അദ്ദേഹത്തിന്റെ സിനിമയില്‍ ഒന്ന് മുഖം കാണിക്കാന്‍ എത്ര പേരാണ് കാത്ത് നില്‍ക്കുന്നതെന്ന്. ഇപ്പോ തന്നെ പോയി അഭിനയിക്കാം എന്ന് സമ്മതിക്കണമെന്ന് പറഞ്ഞു. അങ്ങനെ ഞാനും അച്ഛനും കൂടി അദ്ദേഹത്തെ എവിഎം സ്റ്റുഡിയോയില്‍ ചെന്ന് കണ്ട് സമ്മതം അറിയിക്കുകയായിരുന്നു എന്നും മേനക പറയുന്നു.

വിധുബാല : ഒരിക്കല്‍ ആലപ്പുഴയില്‍ ഷൂട്ടിങ് നടക്കുന്നു. നായകനായ വിന്‍സെന്റ് കുളത്തില്‍ ഇറങ്ങി കുഞ്ഞിനെ എടുത്ത് എന്റെ കൈയില്‍ തരുന്ന സീനാണ്. കുളം മൊത്തം അഴുക്കും ദുര്‍ഗന്ധവും. നാറ്റം കാരണം ഞാന്‍ ആദ്യം സമ്മതിച്ചില്ല. കുഞ്ഞിനെ മേടിക്കില്ലെന്ന് കട്ടായം പറഞ്ഞു. പിന്നീട് അഭിനയിച്ചു, ഷൂട്ട് കഴിഞ്ഞ് എല്ലാവരും കൂടെ വിന്‍സെന്റിനെ ചൂടുവെള്ളവും ഡെറ്റോളും ഒഴിച്ച് കുളിപ്പിക്കുകയായിരുന്നുവെന്ന് വിധു ബാല പറഞ്ഞു.

സീമ: അന്നത്തെ കാലത്ത് ഒരു നായികയ്ക്ക് കിട്ടാവുന്ന ഏറ്റവും വിലയ തുടക്കമായിരുന്നു സീമയുടേതെന്ന് വിധുബാല പറയുന്നു. അവളുടെ രാവുകള്‍ അത്ര വലിയ തരംഗമായിരുന്നു. അത്തരമൊരു ജനപ്രീതി മറ്റൊരു നായികയ്ക്കും ആദ്യ സിനിമയില്‍ നിന്ന് കിട്ടിയിട്ടില്ലെന്നും വിധുബാല ഓര്‍ക്കുന്നു. പിന്നീടുള്ള മൂന്ന് വര്‍ഷം തിരക്കോട് തിരക്കായിരുന്നു. ഇരുപത്തിയഞ്ച് സിനിമകള്‍ വീതമാണ് ചെയ്തതെന്ന് സീമയും പറയുന്നു.

ജലജ: മിക്ക സിനിമകളിലും കഷ്ടപ്പെട്ട് കരഞ്ഞ് നേടിയെടുത്തതാണ് ഈ ദുഃഖപുത്രി ഇമേജ് എന്നാണ് ജലജ പറയുന്നത്. അതങ്ങനെ മാറ്റാന്‍ പറ്റില്ല. ഈ ഇമേജ് കൊണ്ട് ചില ഗുണങ്ങളും ഉണ്ടായിട്ടുണ്ട്. യവനികയുടെ ക്ലൈമാക്‌സില്‍ എന്റെ കഥാപാത്രമാണ് തബലിസ്റ്റ് അയ്യപ്പനെ കൊന്നതെന്ന് അറിയുമ്പോള്‍ എല്ലാവരും ശരിക്കും ഞെട്ടി. ഇമേജിന്റെ ഗുണം ആ സസ്‌പെന്‍സ് കൃത്യമായി പ്രേക്ഷകരില്‍ എത്തിക്കുന്നതില്‍ സഹായിച്ചു എന്ന് ജലജ ഓര്‍മ്മിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *