റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലപ്പുറം ശക്തമായ കടലാക്രമണത്തില്‍ താനൂര്‍ ഹാര്‍ബറില്‍ നങ്കൂരമിട്ട വള്ളങ്ങള്‍ തകര്‍ന്നു: നഷ്ട പരിഹാരത്തിനായി നടപടി തുടങ്ങി

September 21, 2020 - 2:25 pm

മലപ്പുറം:  ശക്തമായ  കടലാക്രമണത്തില്‍  താനൂര്‍ ഹാര്‍ബറില്‍ നങ്കൂരമിട്ട അഞ്ചോളം വള്ളങ്ങള്‍ തകര്‍ന്ന സംഭവത്തില്‍ നഷ്ട പരിഹാരം ലഭ്യമാക്കാന്‍  നടപടി തുടങ്ങി. നഷ്ടം വിലയിരുത്തി 21 പേരുടെ ലിസ്റ്റ് അന്തിമ ഉത്തരവിനായി കലക്ടര്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് വി.അബ്ദുറഹ്മാന്‍ എം.എല്‍.എ വ്യക്തമാക്കി. ബാക്കിയുള്ളവരുടെ നഷ്ടം വിലയിരുത്തുകയാണെന്നും കഴിഞ്ഞ ദിവസം ഹാര്‍ബറില്‍ തകര്‍ന്ന വള്ളങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാനായി ഇടപെടുമെന്നും  എം.എല്‍.എ പറഞ്ഞു. കഴിഞ്ഞതവണ കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന വള്ളങ്ങള്‍ക്കുള്ള നഷ്ട പരിഹാരത്തുക  നേരത്തെ തന്നെ അനുവദിച്ചിട്ടുണ്ടെന്നും എം.എല്‍.എ അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് ശക്തമായ തിരമാലയില്‍പ്പെട്ട് മത്സ്യബന്ധന വള്ളങ്ങള്‍ തകര്‍ന്നത്. മാലിയേക്കലകത്ത് അലി,  ചെറിയകത്ത് ബഷീര്‍, പൗറകത്ത് അലി, ചെറുപുരക്കല്‍ അയൂബ്,  കാമ്പ്രത്ത് ഹുസൈന്‍ തുടങ്ങിയവരുടെ ഉടമസ്ഥതയിലുള്ള വള്ളങ്ങളാണ് തകര്‍ന്നത്.   

കാലാവസ്ഥ പ്രതികൂലമാണെന്ന അധികൃതരുടെ അറിയിപ്പിനെ തുടര്‍ന്ന് ഹാര്‍ബറില്‍ നങ്കൂരമിട്ട വള്ളങ്ങളാണ് കരിങ്കല്‍ ഭിത്തിയില്‍ ഇടിച്ചു തകര്‍ന്നത്. ശക്തമായ കാറ്റില്‍ നങ്കൂരം പൊട്ടിയാണ് ഇവ ഇടിച്ചു തകര്‍ന്നത്. അതോടൊപ്പം മത്സ്യബന്ധന ഉപകരണങ്ങള്‍ക്കും നാശനഷ്ടം ഉണ്ടായിട്ടുണ്ട്. പിന്നീട് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ വലിയ ജെസിബി ഉപയോഗിച്ചാണ് വള്ളങ്ങള്‍ കരയിലേക്ക് വലിച്ചു കയറ്റിയത്. വള്ളങ്ങള്‍ തകര്‍ന്നതിലൂടെ ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. വി.അബ്ദുറഹ്മാന്‍ എം.എല്‍.എ ഹാര്‍ബര്‍ സന്ദര്‍ശിച്ചു. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍, മത്സ്യതൊഴിലാളി സംഘടന നേതാക്കള്‍ തുടങ്ങിയവരും എം.എല്‍.എയോടൊപ്പമുണ്ടായിരുന്നു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8011/Thanoor-Harbour–fishing-boat-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *