റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശ്ശൂർ: നാട്ടികയില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് ഫസ്റ്റ്‌ലൈന്‍ സെന്ററില്‍ കൗതുകമായി ആറ് റോബോട്ടിക് നഴ്‌സും ഒരു ഇ- ബൈക്കും. 1400 ബെഡുകളും മറ്റ് സൗകര്യങ്ങളുമുള്ള സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ സിഎഫ്എല്‍ടിസിയായ ലുലുവിലാണ് രോഗികളുടെ ശരീരോഷ്മാവ്, പ്രഷര്‍, ഓക്‌സിജന്‍ ലെവല്‍ തുടങ്ങിയവ അളക്കാന്‍ റോബോട്ട് നഴ്‌സുമാരെയും സെന്ററിനകത്ത് രോഗികള്‍ക്ക് ഭക്ഷണവും മറ്റും എത്തിക്കാന്‍ ഇ- ബൈക്കും സജ്ജമാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സിഎഫ്എല്‍ടിസിയില്‍ സഹായിയായി റോബോട്ടുകളുടെ സേവനം ഉപയോഗപ്പെടുത്തുന്നത്. ആരോഗ്യ പ്രവര്‍ത്തകരുടെ ജോലിഭാരം കുറയ്ക്കാന്‍ ഇവ സഹായിക്കുന്നു. ഒരു ദിവസം മൂന്ന് ഷിഫ്റ്റുകളിലായി 250 രോഗികളെ മോണിറ്റര്‍ ചെയ്യാന്‍ ഈ റോബോട്ടുകള്‍ക്ക് കഴിയും. റോബോട്ടിന്റെ തലയില്‍ ഘടിപ്പിച്ചിരിക്കുന്ന ടാബിലെ  ടെലിമെഡിസിന്‍ ഫീച്ചറിന്റെ സഹായത്തോടെ ഡോക്ടര്‍ക്ക് രോഗികളുമായി ആശയവിനിമയം നടത്താന്‍ കഴിയുന്നു. തറയില്‍ വരച്ചിരിക്കുന്ന കറുത്ത ലൈനുകള്‍ പിന്തുടര്‍ന്ന് റോബോട്ടുകള്‍ സഞ്ചരിക്കും. ഓരോ ബെഡിന്റെ അടിയിലും റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ കാര്‍ഡ് ഘടിച്ചിരിക്കുന്നു. കണ്‍ട്രോള്‍ റൂമില്‍ നിന്നും സ്റ്റാര്‍ട്ട് ബട്ടണ്‍ പ്രസ് ചെയ്താല്‍ റോബോട്ടുകള്‍ അവരുടെ സഞ്ചാര പാതയിലൂടെ യാത്ര ആരംഭിക്കും. രോഗിയുള്ള കിടക്കയുടെ അടുത്തെത്തിയാല്‍ ആര്‍എഫ്‌ഐഡി റീഡ് ചെയ്ത്
റോബോട്ടുകള്‍ 90 ഡിഗ്രി തിരിഞ്ഞ് രോഗിയുടെ അടുത്തേയ്ക്ക് തിരിയും തിരിയും. കണ്‍ട്രോള്‍ റൂമില്‍ ഇരിക്കുന്ന നഴ്‌സുമാര്‍ റോബോട്ട് റീഡ് ചെയ്യുന്ന രോഗിയുടെ വിവരങ്ങള്‍ രേഖപ്പെടുത്തും.

ഒരു രോഗിയുടെ വിവരങ്ങള്‍ രേഖപ്പെടുത്തി കഴിഞ്ഞാല്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നും കണ്ടിന്യൂ ബട്ടന്‍ പ്രസ് ചെയ്താല്‍ അടുത്ത കിടക്ക ലക്ഷ്യമാക്കി റോബോട്ട് സഞ്ചരിക്കും. ഒരുതവണ ചാര്‍ജ് ചെയ്താല്‍ നാലര മണിക്കൂര്‍ നിര്‍ത്താതെ റോബോട്ട് പ്രവര്‍ത്തിക്കും. രോഗികളുമായുള്ള സമ്പര്‍ക്കം വളരെയേറെ കുറയ്ക്കാനും പിപിഇ കിറ്റിന്റെ ഉപയോഗം കുറയ്ക്കാനും ഈ റോബോട്ടുകള്‍ സഹായിക്കുന്നു.

വളരെ കുറഞ്ഞ സമയത്ത് ഒറ്റതവണ 250 രോഗികള്‍ക്ക് ഭക്ഷണവും മറ്റും എത്തിക്കാന്‍ ഇലക്ട്രിക് ബൈക്ക് സഹായിക്കുന്നു. ഒറ്റത്തവണ 100 കിലോ ഭാരം വരെ ഈ ബൈക്കിന് വഹിക്കാന്‍ കഴിയും. അന്തരീക്ഷ മലിനീകരണവും ശബ്ദമലിനീകരണവും ഇല്ല എന്നതും ഇലക്ട്രോണിക് ബൈക്കിന്റെ പ്രത്യേകതകളാണ്. കോവിഡ് സെന്ററില്‍ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്വെയര്‍ ഉപയോഗപ്പെടുത്തിയാണ് കണ്‍ട്രോള്‍ സെന്ററും നഴ്‌സിങ് സ്റ്റേഷനുകളും തമ്മിലുള്ള ആശയവിനിമയം സാധ്യമാക്കുന്നത്. തൃശൂര്‍ ഗവണ്‍മെന്റ് എന്‍ജിനീറിങ് കോളേജാണ് നബാര്‍ഡിന്റെ സാമ്പത്തികസഹായത്തോടെ ഇവയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്. ആരോഗ്യകേരളം ഡി പി എം ഡോ സതീശന്‍ ടി വിയുടെ നേതൃത്വത്തില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ അജയ് ജയിംസും വിദ്യാര്‍ത്ഥികളായ സൗരവ് പി എസ്, അശ്വിന്‍ കുമാര്‍ കെ, ടോണി സി എബ്രഹാം, അജയ് അരവിന്ദ്, സിദ്ധാര്‍ഥ് വി, മുഹമ്മദ് ഹാരിസ്, എവിന്‍ വില്‍സണ്‍, ഗ്ലിന്‍സ്
ജോര്‍ജ്ജ്, പ്രണവ് ബാലചന്ദ്രന്‍, കൗശിക് നന്ദഗോപന്‍, ഇര്‍ഷാദ് പി എ, അരുണ്‍ ജിഷ്ണു തുടങ്ങിയവരാണ് ഈ സംരംഭത്തിന് പുറകില്‍ പ്രവര്‍ത്തിച്ചത്. കോവിഡ് പ്രതിരോധത്തിനായി സാനിറ്റൈസര്‍ കുഞ്ഞപ്പന്‍, വിസ്‌ക്, പേഷ്യന്റ് കേജ്, മൊബൈല്‍ വിസ്‌ക്, എയറോസോള്‍ ബോക്‌സ് എന്നിവയും രൂപകല്‍പന ചെയ്തത് ഇതേ സംഘമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *