തിരുവനന്തപുരം: കള്ളം മാത്രം പറയുന്ന മന്ത്രിയാണ് ജലീലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രി കെടി.ജലീലിനെ ഭയമാണോ എന്ന് അദ്ദേഹം വ്യക്തമാക്കണം.
ഇ.പി. ജയരാജനോടും എ കെ ശശീന്ദ്രനോടും മാറി നിൽക്കാൻ പറഞ്ഞ മുഖ്യമന്ത്രി ജലീലിൻ്റെ കാര്യത്തിൽ മൗനത്തിലാണ്. തലയിൽ മുണ്ടിട്ട് പാത്തും പതുങ്ങിയും ചോദ്യം ചെയ്യാൻ ഹാജരാകുന്ന ഒരു മന്ത്രി ഈ സംസ്ഥാനത്തിനാകെ നാണക്കേടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
എല്ലാ അഴിമതികളുടെയും പ്രഭവ കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയിരിക്കുകയാണ്. ജലീൽ ഇക്കാര്യത്തിൽ പച്ചക്കള്ളമാണ് പറയുന്നത്. സംസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ഇന്നേ വരെ ഒരൊറ്റ മന്ത്രിയെയും എൽഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കെ.ടി. ജലീലിനു മാത്രമല്ല മന്ത്രിസഭയ്ക്കാകെ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.



