തിരിച്ചടവ് കാലാവധി 2 വര്‍ഷത്തേക്കു നീട്ടണം: 26 മേഖലകള്‍ക്കായി വായ്പ പുനഃക്രമീകരണ മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ച് കെ വി കാമത്ത് സമിതി

ന്യൂഡല്‍ഹി: മൊറട്ടോറിയം സഹിതമോ അല്ലാതെയോ തിരിച്ചടവ് കാലാവധി 2 വര്‍ഷത്തേക്കു നീട്ടുക, കടം ഓഹരിയാക്കി മാറ്റുക തുടങ്ങിയവയുള്‍പ്പെടുത്തി.26 മേഖലകള്‍ക്കായി റിസര്‍വ് ബാങ്കിന്റെ വിദഗ്ധ സമിതി വായ്പ പുനഃക്രമീകരണ മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ചു.

റിയല്‍ എസ്റ്റേറ്റ്, നിര്‍മാണം, ഹോട്ടല്‍, റസ്റ്ററന്റ്, ടൂറിസം, പ്ലാസ്റ്റിക് ഉല്‍പാദനം എന്നിവയുള്‍പ്പെടെ കോവിഡ് മൂലം പ്രതിസന്ധിയിലായ 26 മേഖലകള്‍ക്കായാണ് കെ വി കാമത്ത് അധ്യക്ഷനായ സമിതി മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ചത്. 1,500 കോടി രൂപയ്ക്ക് മുകളിലുള്ള ബിസിനസ്സ് വായ്പകളാണ് കമ്മിറ്റിയുടെ പരിധിയില്‍ വന്നിരിക്കുന്നതെന്നാണ് വിവരം.

നിലവിലെ ആസ്തികള്‍, ബാധ്യതകള്‍ തുടങ്ങിയവയ്ക്ക് നിശ്ചിത അനുപാതം നിര്‍ദേശിച്ചുള്ളതാണ് മാനദണ്ഡങ്ങള്‍. നിര്‍ദേശം വാണിജ്യ ബാങ്കുകള്‍ക്കൊപ്പം സഹകരണ ബാങ്കുകള്‍ക്കും ബാധകമാണ്. ഏറ്റവും കൂടുതല്‍ ആഘാതമേറ്റവ എന്നു വിലയിരുത്തിയാണ് 26 മേഖലകളെ തിരഞ്ഞെടുത്തതെന്ന് സമിതി വ്യക്തമാക്കി. ഓട്ടമൊബീല്‍, വ്യോമയാനം, ജ്വല്ലറി, ഊര്‍ജം, ഔഷധ ഉല്‍പാദനം, ടെക്‌സ്‌റ്റൈല്‍സ്, ഷിപ്പിങ്, റോഡ് നിര്‍മാണം, കെട്ടിട നിര്‍മാണ സാമഗ്രികള്‍ (ടൈല്‍സ്) തുടങ്ങിയവയും ഉള്‍പ്പെടുന്നതാണ് മേഖലകളുടെ പട്ടിക. ഓട്ടമൊബീല്‍ മേഖലയില്‍ ഡീലര്‍ഷിപ്, കംപോണന്‍സ് എന്നിവ പ്രത്യേക മേഖലകളായി പരിഗണിച്ചിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം