മയക്കുമരുന്ന് വിവാദം വഴി തിരിച്ച് വിടാനാണ് ബിജെപി ഒപ്പ് വിവാദം കൊണ്ടുവന്നത്; ബിനീഷ് കോടിയേരിയുടെ പങ്ക് കൂടുതല്‍ വ്യക്തമാകുന്നു; പി.കെ.ഫിറോസ്

കോഴിക്കോട്: മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയ്ക്കുള്ള പങ്ക് കൂടുതല്‍ വ്യക്തമായെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസ്. ബിനീഷ് 2015 ല്‍ മണി എക്‌സ്‌ചേഞ്ച് ബംഗളൂരുവില്‍ തുടങ്ങി. ഇതിനെ കുറിച്ച് അന്വേഷിക്കണം. ബിജെപി ഭരണകാലത്ത് ഇതിന് എങ്ങനെയാണ് ലൈസന്‍സ് ലഭിച്ചത് ഏതൊക്കെ കറന്‍സികളാണ് വിനിമയം നടത്തിയതെന്നും ഫിറോസ് ചോദിച്ചു. ഇക്കാര്യം എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കണം. തെളിവുകള്‍ ഇ ഡിയ്ക്ക് കൈമാറുമെന്നും ഫിറോസ് വ്യക്തമാക്കി.

2018 ല്‍ തുടങ്ങിയ യു.എ.എഫ്.എക്‌സ് സൊല്യൂഷന്‍സാണ് പണമിടപാടുമായി ബന്ധപ്പെട്ട് തനിക്ക് കമ്മീഷന്‍ നല്‍കിയതെന്ന് സ്വപ്‌ന കസ്റ്റംസിന് മൊഴി നല്‍കിയതാണ്. ഈ ഇടപാടില്‍ ബിനീഷിന്റെ പങ്ക് അന്വേഷിക്കണം. ബിനീഷ് ഉപയോഗിക്കുന്ന കാറുകളില്‍ ഒന്ന് ലത്തീഫിന്റെ സഹോദരന്റെ കാറാണെന്നും ഫിറോസ് ആരോപിച്ചു. മയക്കുമരുന്ന് കേസ് സംസ്ഥാന പോലീസ് അന്വേഷിക്കാത്തത് സമൂഹത്തോടുള്ള വെല്ലുവിളിയാണ്. കേരളത്തിലേക്ക് വരുന്ന മയക്കുമരുന്നു ലോബിയുടെ അടിവേരറുക്കാനുള്ള ഈ സാഹചര്യം സര്‍ക്കാര്‍ ഉപയോഗിക്കണം. യുഎഎഫ് എക്‌സ് സൊല്യൂഷന്‍ ഒറ്റത്തവണയും വാര്‍ഷിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. സിപിഎമ്മിനെ യൂത്ത് ലീഗ് ആദ്യഘട്ടത്തില്‍ ഇതിലേക്ക് വലിച്ചിഴച്ചിട്ടില്ല. പക്ഷേ, പാര്‍ട്ടിയുടെ പങ്ക് ഇപ്പോള്‍ വ്യക്തമാണ്. സിപിഎം ബിനീഷിനെ സംരക്ഷിക്കുന്നു. മയക്കുമരുന്ന് കേസില്‍ പിടിയിലായ കോക്കാച്ചി മിഥുന്‍ എന്ന സിനിമ നടന്റെ കോള്‍ ലിസ്റ്റില്‍ ബിനീഷിന്റെ പേരുണ്ടായിരുന്നു. അതോടെ അന്വേഷണം അവസാനിപ്പിച്ച് യുഎഎഫ്എക്‌സുമായി ബന്ധപ്പെട്ട് യൂത്ത് ലീഗും പരാതി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

കര്‍ണാടക അന്വേഷണ ഏജന്‍സി കേരളത്തിലേക്ക് വരാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നു. ആര് ആരുടെ ഒക്കച്ചങ്ങായിയാണെന്ന് എല്ലാവര്‍ക്കും അറിയാം. കേന്ദ്രവും സംസ്ഥാനവും ഭായി ഭായി ബന്ധത്തിലാണ്. മയക്കുമരുന്ന് വിവാദം വഴി തിരിച്ച് വിടാനാണോ ബിജെപി ഒപ്പ് വിവാദം കൊണ്ടുവന്നതെന്ന് സംശയിക്കുന്നുവെന്നും ഫിറോസ് ആരോപിച്ചു. മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെട്ട് ബിനീഷിന്റെ വാദങ്ങള്‍ ഓരോന്നായി പൊളിയുകയാണ്. ബിനീഷ് കൊടിയേരിയുടെ സഹായത്തോടെയാണ് റസ്‌റ്റോറന്റ് ആരംഭിച്ചതെന്ന് അനൂപിന്റെ മൊഴിയില്‍ വ്യക്തമായി. കുമരകത്തെ നൈറ്റ് പാര്‍ട്ടിയില്‍ പോയില്ലെന്ന് ബിനീഷ് ആരോപിച്ചെങ്കിലും ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ വന്നെന്നും ഫിറോസ് ആരോപിച്ചു.

വല്ലപ്പോഴുമേ അനൂപിനെ വിളിക്കാറുള്ളു എന്നാണ് ബിനീഷിന്റെ വാദം. എന്നാല്‍ നിരവധിതവണ ദീര്‍ഘനേരം അനൂപുമായി സംസാരിച്ചുവെന്ന് വ്യക്തമായി. വാട്‌സ്ആപ് കോള്‍ പരിശോധിച്ചാല്‍ ജൂലായ് 10 ന് അനൂപും ബിനീഷും സംസാരിച്ചുവെന്ന് യൂത്ത്‌ലീഗ് ആരോപിച്ചിരുന്നു. ഇപ്പോള്‍ പുറത്ത് വരുന്നത് ഫോണ്‍ കത്തിച്ചു കളഞ്ഞുവെന്നാണ്. വിശദമായ അന്വേഷണം നടത്തിയാല്‍ സ്വര്‍ണക്കടത്തില്‍ അടക്കം കൂടുതല്‍ വിവരം ലഭിക്കും. ബി ക്യാപിറ്റല്‍ കമ്പനി ബിനീഷിന്റേതാണെന്ന് യൂത്ത് ലീഗ് ആരോപിച്ചിരുന്നു. അത് ബിനീഷ് നിഷേധിച്ചു. എന്നാല്‍ അതും ഇപ്പോള്‍ വ്യക്തമായി. ഇവിടെ മാത്രമല്ല കാര്യങ്ങളുടെ നിലനില്‍പ്പെന്ന് മനസിലായതായും പി.കെ. ഫിറോസ് പറഞ്ഞു.

Share
അഭിപ്രായം എഴുതാം