കൊച്ചി: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം പ്രമേയമാക്കുന്ന ‘കുറുപ്പ് ‘ എന്ന സിനിമയ്ക്കെതിരെ കൊല്ലപ്പെട്ട ചാക്കോയുടെ കുടുംബം . സിനിമയിൽ സുകുമാരക്കുറുപ്പിനെ മഹത്വവൽകരിക്കുന്നതോ ചാക്കോയെ അപകീർത്തിപ്പെടുത്തുന്നതോ ആയ ഒന്നുമില്ലെന്ന് റിലീസിനു മുൻപ് തങ്ങളെ ബോധിപ്പിക്കണമെന്നാണ് ഫിലിം റപ്രസന്റേറ്റീവ് ചാക്കോയുടെ ഭാര്യയും മകനും ആവശ്യപ്പെടുന്നത്.
ഈ ആവശ്യമുന്നയിച്ച് ചാക്കോയുടെ ഭാര്യ ആലപ്പുഴ കരളകം ആലപ്പാട്ട് കണ്ടത്തിൽ ശാന്തമ്മയും മകൻ ജിതിനും സിനിമയിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുകയും സിനിമയുടെ നിർമാണം നിർവഹിക്കുകയും ചെയ്ത ദുൽഖർ സൽമാന് വക്കീൽ നോട്ടീസയച്ചു.
കൊലയെ കുറിച്ചുള്ള പൊലീസ് ഭാഷ്യം ഇങ്ങനെയാണ് , 1984 ൽ തന്നോട് രൂപസാദൃശ്യമുള്ള ചാക്കോയെ കൊലപ്പെടുത്തിയ സുകുമാരക്കുറുപ്പ് ശവശരീരം ചുട്ടെരിച്ചു. ജോലി ചെയ്ത കമ്പനിയിൽ നിന്നും ഇൻഷൂറൻസ് തുക തട്ടിയെടുക്കാനായി താൻ മരിച്ചതായി തെറ്റിദ്ധരിപ്പിക്കാനായിരുന്നു കുറുപ്പിന്റെ ശ്രമം.
ബിഗ് ബജറ്റ് ചിത്രമായ കുറുപ്പിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ആരാധകരുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.



