കൊച്ചി: സ്വര്‍ണമടങ്ങിയ ഡിപ്ലോമാറ്റിക് ബാഗേജ് തിരുവനന്തപുരത്തെ യുഎഇ കോണ്‍സലേറ്റിലേക്ക് അയച്ചത് യുഎഇയില്‍ പ്രൊവിഷന്‍ ഷോപ്പ് നടത്തുന്ന ഫാസിലാണെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ പി എസ് സരിത്തിന്റെ നിര്‍ദേശപ്രകാരമാണ് ഈ ബാഗേജ് അയച്ചതെന്നും നയതന്ത്ര പരിരക്ഷയുള്ള ബാഗുകള്‍ അയക്കേണ്ട രീതി ഇതല്ലെന്നും അഡിഷണല്‍ സിജെഎം കോടതിയില്‍ കസ്റ്റംസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊച്ചി കസ്റ്റംസ് സൂപ്രണ്ടിന്റെ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട പ്രകാരം ജൂലൈ ആറിന് എത്തിയ സരിത്ത് നല്‍കിയ മൊഴിയില്‍ കള്ളക്കടത്തില്‍ നിര്‍ണായക പങ്കുണ്ടെന്ന് വ്യക്തം. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെയും ദേശീയ സുരക്ഷയെയും ബാധിക്കുന്ന കേസാണിത്. ഇതിലെ പ്രധാന പ്രതികളെ പിടികൂടാന്‍ വിശദമായ അന്വേഷണം വേണമെന്നും കസ്റ്റംസ് സൂപ്രണ്ട് വി വിവേക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കസ്റ്റംസിന്റെ നിലപാട് ഇപ്രകാരമാണ്:- യുഎഇ കോണ്‍സലേറ്റിലെ പ്രതിനിധി ബാഗേജില്‍ എന്തൊക്കെ ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല. കസ്റ്റംസ് ക്ലിയറന്‍സ് തുക കോണ്‍സലേറ്റ് നേരിട്ട് നല്‍കുകയാണ് പതിവ്. ഈ കേസില്‍ സരിത്താണ് പണം നല്‍കിയത്. കോണ്‍സലേറ്റിന്റെ വാഹനമാണ് സാധനങ്ങള്‍ കൊണ്ടുപോകാന്‍ വരുന്നത്. ഈ കേസില്‍ സരിത്ത് സ്വന്തം കാറിലാണ് വന്നത്. കോണ്‍സലേറ്റിലെ പിആര്‍ഒ എന്ന പേരിലാണ് സരിത്ത് ഇടപെട്ടത്.

