കൊൽക്കത്ത: നന്ദിഗ്രാമിൽവച്ച് ആക്രമിക്കപ്പെട്ടെന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വാദം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ. മമത ബാനർജിക്കെതിരെ ആക്രമണം നടന്നിട്ടില്ലെന്നും മമതയ്ക്കെതിരെ ആക്രമണം നടന്നതിന് തെളിവില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ 14/03/21 ഞായറാഴ്ച അറിയിച്ചു. പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി അലാപൻ ബന്ദ്യോപാധ്യായയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം.
തെരഞ്ഞെടുപ്പ് പ്രചാരത്തിനിടെ നന്ദിഗ്രാമിൽവച്ച് ആക്രമിക്കപ്പെട്ടുവെന്നായിരുന്നു മമതാ ബാനർജിയുടെ വാദം. സംഭവം വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. മമതയ്ക്കെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ച് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. ചികിത്സ കഴിഞ്ഞ് മമതാ ബാനർജി ആശുപത്രി വിട്ടതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറി അലാപൻ ബന്ദ്യോപാധ്യായ സംഭവവുമായി ബന്ധപ്പെട്ട റിപ്പോർട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ചത്. മമതയ്ക്ക് പരുക്കേറ്റത് കാറിന്റെ ഡോറിൽ തട്ടിയാണ് എന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്.

