രക്ഷിതാക്കളുടെ മര്‍ദ്ദനത്തിനിരയായ കുഞ്ഞുങ്ങളെ കാണാന്‍ ജില്ലാകളക്ടറെത്തി

നിലമ്പൂര്‍: നിലമ്പൂര്‍ മമ്പാട് അങ്ങാടിയില്‍ പിതാവിന്റെയും രണ്ടാനമ്മയുടെയും മര്‍ദ്ദനത്തിനും പട്ടിണിക്കിടീലിനും ഇരയായി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കുഞ്ഞുങ്ങളെ കാണാന്‍ കളക്ടറെത്തി. കുട്ടികള്‍ക്ക് പഴങ്ങളും കളിക്കോപ്പുകളുമായാണ് കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ എത്തിയത്. അഞ്ചും മൂന്നും വയസുളള കുഞ്ഞുങ്ങളെയാണ് പീഡനത്തിനിരയാക്കിയിരുന്നത്

വ്യാഴാഴ്ച(11/2/21) രാവിലെ പതിനൊന്നരയോടെ പഴം ,ഓറഞ്ച്, ആപ്പിള്‍, ബിസ്‌ക്കറ്റ് ,കളിക്കോപ്പുകള്‍ എന്നിവയുമായി കളക്ടറെത്തിയപ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് ആദ്യം അമ്പരപ്പ് . തമിഴിലുളള അദ്ദേഹത്തിന്റെ ചോദ്യങ്ങളോട് തുടക്കത്തില്‍ പ്രതികരിക്കാതിരുന്ന കുട്ടികള്‍ പിന്നീട് വാചാലരായി. അഞ്ചുവയസുകാരി കുശലം പറച്ചിലിനും,ചോദ്യങ്ങള്‍ക്ക ‌വ്യക്തമായ മറുപടിയും നല്‍കി. എന്താണ് വേണ്ടതെന്ന ചോദിച്ച കലക്ടറോട് പൊറോട്ടവേണമെന്നായി കുട്ടികള്‍. ഉടനെ അതിനുളള ഏര്‍പ്പാടാക്കി.

സംഭവത്തില്‍ അറസ്റ്റിലായ തമിഴ്‌നാട് കടലൂര്‍ വിരുതാചലം സ്വദേശി തങ്കരാജന്‍(35)നേയും രണ്ടാം ഭാര്യ മാരിയമ്മയേയും നിലമ്പൂര്‍ കോടതി റിമാന്റ് ചെയ്തു. കുട്ടികളുടെ മാതാവ് മഹേശ്വരിയുടെ സഹോദരിയാണ് മാരിയമ്മ. ഒന്നര വര്‍ഷം മുമ്പ് കുട്ടികളുടെ മാതാവ് മരിച്ചെന്ന് തങ്കരാജ് മൊഴി നല്‍കി. ഇവരുടെ വാടക വീടിനടുത്ത് താമസിക്കുന്ന അന്തര്‍സംസ്ഥാന തൊഴിലാളികള്‍ നാട്ടുകാരെ വിവരം അറിയിച്ചപ്പോഴാണ് പീഡനം പുറത്തറിഞ്ഞത്. മുറിയില്‍ പൂട്ടിയട്ടിരുന്ന കുട്ടികളെ പോലീസെത്തിയാണ് വാതില്‍ പൊളിച്ച് രക്ഷപെടുത്തിയത്. ദമ്പതികള്‍ക്കൊപ്പം മൂന്നുമാസമായി കുട്ടികള്‍ ഇവിടെയാണ് താമസിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →