വര്‍ക്കല: സിംഗപ്പൂരിലേക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവതി ഉൾപ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. തിരുവല്ല എസ്. സി .എസ് ജംഗ്ഷനില്‍ കിഴക്കേകോവൂര്‍ വീട്ടില്‍ താമസിക്കുന്ന രാജി (35), മല്ലപ്പള്ളി കോട്ടങ്ങല്‍ ചുങ്കപ്പാറ തൊടുകയില്‍ വീട്ടില്‍ സുമേഷ് (33), പത്തനം തിട്ട കോട്ടങ്ങല്‍ ചുങ്കപ്പാറ തൊടുകയില്‍ വീട്ടില്‍ ശ്രീധരന്‍ (59)എന്നിവരാണ് അറസ്റ്റിലായത്.
പുല്ലാനികോട് സ്വദേശിയായ ജോളി എന്നയാളുടെ പരാതിയിലാണ് അറസ്റ്റ്. ഇയാളുടെ പക്കൽ നിന്നും സിംഗപ്പൂരില്‍ ഷിപ്പിംഗ് കമ്പനിയിൽ ജോലി നല്‍കാമെന്ന് പറഞ്ഞ് നാല് ലക്ഷം രൂപയാണ് തട്ടിയെടുത്തത് .
പ്രതികൾ ഒരു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായി പോലീസ് അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു നിരവധി പേര്‍ ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ട്.
തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. അശോകന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
വര്‍ക്കല എസ്.എച്ച്.ഒ ജി. ഗോപകുമാര്‍, സബ്ബ് ഇന്‍സ്പെക്ടര്‍ സുനില്‍കുമാര്‍, വനിതാ സി.പി.ഒ രമ്യ എന്നിവർ അന്വേഷണ സംഘത്തിൽ ഉൾപ്പെടുന്നു. പ്രതികളെ വര്‍ക്കല കോടതിയില്‍ ഹാജരാക്കി.

