തിരുവനന്തപുരം: അഭയ കേസ് പ്രതികൾ കുറ്റക്കാരാണെന്ന വിധി വന്ന ഉടൻ നിറകണ്ണുകളോടെ കോടതി മുറിയ്ക്കു പുറത്തേക്കു വന്ന ഒരുദ്യോഗസ്ഥനുണ്ട് , മുൻ സിബിഐ ഉദ്യോഗസ്ഥനായ വർഗീസ് പി തോമസ്.
താങ്കൾ എന്തിനാണ് കരയുന്നത് എന്ന് കൂടി നിന്ന മാധ്യമ പ്രവർത്തകരിൽ ഒരാൾ അദ്ദേഹത്തോട് ചോദിച്ചു. കണ്ണീർ തുടച്ചു കൊണ്ട് അദ്ദേഹം അതിന് മറുപടി നൽകി “സന്തോഷം കൊണ്ട്, സത്യം ജയിച്ചു ,ശിക്ഷ കൂടിയാലും കുറഞ്ഞാലും അതിൽ പ്രാധാന്യമില്ല. നീതി ലഭിച്ചതിൽ ഏറെ സന്തോഷമുണ്ട്.”അദ്ദേഹം പറഞ്ഞു.
അഭയ കേസുമായി ബന്ധപ്പെട്ട് സമ്മർദ്ദത്തിന് വഴങ്ങേണ്ട സാഹചര്യത്തിൽ സ്വയം വിരമിച്ച സിബിഐ ഉദ്യോഗസ്ഥനാണ് വർഗീസ് പി തോമസ്.
“വിആർഎസ് എടുത്തതിൽ വിഷമമില്ല. സത്യത്തിന് വേണ്ടി നിലകൊണ്ടതിൽ ഏറെ സന്തോഷമുണ്ട്. സത്യ സന്ധമായി ജോലി ചെയ്യാൻ കഴിയില്ലെന്ന് കണ്ടപ്പോൾ വിട്ട് പോന്നതാണ്. ഡിഫൻസ് സർവീസുകളിൽ മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നത് അനുസരിക്കേണ്ടിവരും. അതിന് കഴിയില്ല. ഇന്ത്യയിൽ എവിടെ വേണമെങ്കിലും ട്രാൻസ്ഫർ നൽകാമെന്ന് പറഞ്ഞതാണ്. അന്വേഷണത്തിന്റെ അവസാനഘട്ടത്തിൽ പിരിഞ്ഞു പോകുന്നത് ജനങ്ങൾക്ക് എന്റെ മേലുള്ള വിശ്വാസ്യതകുറയ്ക്കാൻ ഇടവരും. തെറ്റ് ചെയ്യാതെ ശിക്ഷ വാങ്ങാൻ കഴിയില്ല. അത് കൊണ്ട് സർവീസിൽ നിന്നും പിരിഞ്ഞതാണ്. സർവീസിൽ 10 വർഷം ശേഷിക്കെയാണ് വിആർഎസ് എടുക്കേണ്ടി വന്നത് ” അദ്ദേഹം വ്യക്തമാക്കി.

