ന്യൂഡൽഹി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി കര്‍ഷകര്‍ നടത്തുന്ന ‘ചലോ ദില്ലി’ മാർച്ച് തിങ്കളാഴ്ച (30/11/ 2020) നാലാം ദിവസിലേക്ക് കടന്നു. ഡല്‍ഹി അതിര്‍ത്തികളില്‍ ശക്തമായ പ്രതിഷേധപരിപാടികള്‍ക്കാണ് സംഘടനകളുടെ നീക്കം. കര്‍ഷകരെ അനുനയിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങള്‍ ഏറെക്കുറേ പരാജയപ്പെട്ട നിലയിലാണ്. ഉപാധികളോടെയുള്ള ഒരു ചര്‍ച്ചയ്ക്കും താല്‍പ്പര്യമില്ലെന്നും സമരവേദി മാറ്റില്ലെന്നും കേന്ദ്രത്തെ അറിയിച്ച കര്‍ഷകര്‍ തിങ്കളാഴ്ച ഡൽഹിയിലെ റോഡുകള്‍ ഉപരോധിക്കുമെന്നും ഗതാഗതം സ്തംഭിപ്പിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ഇപ്പോള്‍ സമരം നടക്കുന്ന ദല്‍ഹി ഹരിയാന അതിര്‍ത്തിയിലെ സിംഗുവില്‍ തന്നെ സമരം തുടരുമെന്ന് കര്‍ഷകര്‍ പറഞ്ഞു. കര്‍ഷകരുടെ സമരം നാല് ദിവസം പിന്നിടുമ്പോള്‍ പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ക്ക് പിന്നാലെ മറ്റ് സംസ്ഥാനങ്ങളിലെ കര്‍ഷകരും പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അണിനിരന്നിട്ടുണ്ട്. ദിനംപ്രതി സമരവേദിയിലെ ആളുകളുടെ എണ്ണം കൂടിവരികയാണ്.
സമരത്തില്‍ നിന്നും ഒരിഞ്ച് പിന്നാട്ട് പോകേണ്ടതില്ലെന്ന നിലപാടിലാണ് സമരം ചെയ്യുന്ന കര്‍ഷകര്‍. രാജ്യവ്യാപകമായി കര്‍ഷക പ്രതിഷേധം തുടരവെ ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ കാര്‍ഷിക ബില്ല് കര്‍ഷകര്‍ക്ക് പുതിയ അവസരങ്ങളുടെ വാതില്‍ തുറന്നു നല്‍കുന്നതാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി മന് കീ ബാത്തിലൂടെ ഞായറാഴ്ച (29/11/2020) പറഞ്ഞത്.



