ലക്‌നൗ: ഉത്തർപ്രദേശിലെ ഹാത്രാസില്‍ 19കാരിയായ ദളിത് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ എസ്.പിയേയും ഡി.എസ്.പിയേയും സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.
സസ്പെൻറ് ചെയ്യപ്പെട്ട ഹാത്രാസ് എസ്.പിയുടെയും ഡി.എസ്.പിയുടെയും ഫോണ്‍ രേഖകള്‍ പരസ്യപ്പെടുത്താൻ സർക്കാരിന് ധൈര്യമുണ്ടോയെന്ന് പ്രിയങ്ക ചോദിച്ചു.
വെറും രണ്ടെണ്ണത്തിനെ സസ്‌പെന്‍ഡ് ചെയ്തിട്ടെന്ത് കാര്യം. ആരുടെ ഉത്തരവിലാണ് ഹാത്രാസ് പെണ്‍കുട്ടിയുടെ കുടുംബം ഇപ്പോള്‍ ദുഃഖിക്കുന്നത് . രാജ്യം എല്ലാം കാണുന്നുണ്ടെന്നും മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ സാധിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു. യോഗി ആദിത്യനാഥ് റിസൈന്‍ എന്ന ഹാഷ്ടാഗിലാണ് പ്രിയങ്ക ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഹാത്രാസ് സംഭവത്തില്‍ രാജ്യമെമ്പാടും ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഹാത്രാസ് എസ്.പിയേയും ഡി.എസ്.പിയേയും സസ്പെന്‍ഡ് ചെയ്തത്.
മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം അര്‍ധരാത്രി കഴിഞ്ഞ് നിർബന്ധപൂർവം പൊലീസ് സംസ്‌കരിക്കുകയായിരുന്നു എന്നാണ് കുടുംബത്തിൻ്റെ ആരോപണം. കുടുംബാംഗങ്ങള്‍ക്ക് അന്ത്യകര്‍മ്മത്തിനുള്ള അവസരം പോലും നല്‍കാതെ മൃതദേഹം സംസ്‌കരിച്ച പൊലീസിന്റെ നടപടി വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ മൃതദേഹം നിര്‍ബന്ധിച്ച് സംസ്‌കരിക്കുകയായിരുന്നുവെന്ന ആരോപണങ്ങള്‍ നിഷേധിച്ച് യു.പി പൊലീസ് ഡി.ജി.പി പ്രശാന്ത് കുമാര്‍ രംഗത്തെത്തിയിരുന്നു.
‘ഹാത്രാസ് പെണ്‍കുട്ടിയ്ക്ക് നീതി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്തുള്‍പ്പെടെ പ്രതിഷേധം ആളിക്കത്തുന്നതിനിടയിലാണ് യു.പി സര്‍ക്കാര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.



