ഗുവാഹത്തി (അസം) / 2026 / സെപ്റ്റംബർ 06
ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഗുവാഹത്തിയിലെ ഗീതാനഗർ കോളേജിന്റെ സുവർണ ജൂബിലി ആഘോഷത്തിൽ പങ്കെടുത്തു. നേരത്തെ കന്യാ മഹാവിദ്യാലയ എന്നറിയപ്പെട്ടിരുന്ന കോളേജിന്റെ പുതിയ അക്കാദമിക് കെട്ടിടവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. അഞ്ച് പതിറ്റാണ്ട് പൂർത്തിയാക്കിയ സ്ഥാപനത്തെ അഭിനന്ദിച്ച ഉപരാഷ്ട്രപതി, വടക്കുകിഴക്കൻ മേഖലയുടെ വികസനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റവും ഉയർന്ന പരിഗണനയാണ് നൽകുന്നതെന്ന് പറഞ്ഞു. മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശർമയുടെ നേതൃത്വത്തിൽ അസം വലിയ പുരോഗതിക്കും മാറ്റത്തിനും സാക്ഷ്യം വഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികളെക്കൊണ്ട് ‘ലഹരിയോട് നോ’ പ്രതിജ്ഞയെടുപ്പിച്ച ഉപരാഷ്ട്രപതി, ആരോഗ്യകരവും വികസിതവുമായ ഇന്ത്യ സൃഷ്ടിക്കാൻ യുവാക്കൾ പങ്കാളികളാകണമെന്നും ആഹ്വാനം ചെയ്തു.
അഞ്ച് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസ യാത്ര
ഉന്നത വിദ്യാഭ്യാസ രംഗത്ത് അഞ്ച് പതിറ്റാണ്ടായി സമർപ്പിത സേവനം നടത്തുന്ന ഗീതാനഗർ കോളേജ് അസമിന്റെ വിദ്യാഭ്യാസ, സാമൂഹിക വികസനത്തിന് വലിയ സംഭാവന നൽകിയിട്ടുണ്ടെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. പ്രത്യേകിച്ച് തലമുറകളായി യുവതികൾക്ക് വിദ്യാഭ്യാസവും അറിവും ആത്മവിശ്വാസവും നൽകി അവരെ ശാക്തീകരിക്കുന്നതിൽ കോളേജ് നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അസമിന്റെ പൈതൃകത്തിന് ലാചിത് ബർഫുകന്റെ വീരപാരമ്പര്യം
സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെയും പാരമ്പര്യങ്ങളുടെയും നാടാണ് അസമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ഭാഷകൾ, സാഹിത്യം, സംഗീതം, നൃത്തം, നാടകം, തദ്ദേശീയ പാരമ്പര്യങ്ങൾ എന്നിവയിലൂടെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തിന് അസം നൽകിയ വേറിട്ട സംഭാവനയും അദ്ദേഹം എടുത്തുപറഞ്ഞു. ലാചിത് ബർഫുകന്റെ ധീരതയും ദേശസ്നേഹവും അദ്ദേഹം അനുസ്മരിച്ചു. അസമിന്റെ ധൈര്യത്തിന്റെയും സ്വന്തം പൈതൃകം സംരക്ഷിക്കാനുള്ള പ്രതിബദ്ധതയുടെയും പ്രതീകമായി അദ്ദേഹത്തിന്റെ പാരമ്പര്യം തുടരുകയാണെന്നും രാജ്യത്തിന് എന്നും പ്രചോദനമാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
വടക്കുകിഴക്കൻ മേഖലയുടെ വളർച്ചയ്ക്കും വികസനത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകുന്ന പ്രാധാന്യവും ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു. സമ്പന്നമായ പ്രകൃതിവിഭവങ്ങളും വനങ്ങളും ലോകപ്രശസ്തമായ തേയിലയും അസമിന് വലിയ സാധ്യതകളാണ് നൽകുന്നതെന്നും സംസ്ഥാനം ശ്രദ്ധേയമായ വികസനഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസം ജോലിക്കായി മാത്രം പോരാ
വിദ്യാഭ്യാസത്തിന്റെ മാറ്റമുണ്ടാക്കാനുള്ള ശേഷി ചൂണ്ടിക്കാട്ടിയ സി. പി. രാധാകൃഷ്ണൻ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാർഥികളെ തൊഴിൽ നേടാൻ മാത്രം സജ്ജരാക്കരുതെന്ന് പറഞ്ഞു. ജനാധിപത്യം, ഭരണഘടനാ മൂല്യങ്ങൾ, സാമൂഹിക ഉത്തരവാദിത്വം, രാഷ്ട്രനിർമാണം എന്നിവയോട് പ്രതിബദ്ധതയുള്ള ഉത്തരവാദിത്തമുള്ള പൗരന്മാരായി അവരെ വളർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാർഥികളെയും ചടങ്ങിൽ പങ്കെടുത്തവരെയും ഉപരാഷ്ട്രപതി ‘ലഹരിയോട് നോ’ പ്രതിജ്ഞയെടുപ്പിച്ചു. യുവാക്കൾ ലഹരിയിൽനിന്ന് വിട്ടുനിൽക്കുന്നതിനൊപ്പം സുഹൃത്തുക്കളെയും അതിന് പ്രേരിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്തമുള്ള തീരുമാനങ്ങളെടുത്ത് സ്വന്തം സമയവും ആരോഗ്യവും ഭാവിയും സംരക്ഷിക്കണമെന്നും വിദ്യാർഥികളോട് ആവശ്യപ്പെട്ടു.
യുവജനങ്ങളാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി
ഇന്ത്യയുടെ യുവജനസംഖ്യയാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ സാങ്കേതികവിദ്യ, ബയോടെക്നോളജി, ബഹിരാകാശ ഗവേഷണം, സംരംഭകത്വം തുടങ്ങിയ മേഖലകളിൽ ഉയർന്നുവരുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തി വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ യുവാക്കൾക്ക് മുന്നിൽനിന്ന് പ്രവർത്തിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശർമയുടെ നേതൃത്വത്തിൽ അസം കൈവരിച്ച പുരോഗതിയെയും മാറ്റങ്ങളെയും ഉപരാഷ്ട്രപതി അഭിനന്ദിച്ചു. സമീപ വർഷങ്ങളിൽ ഏറ്റവും വേഗത്തിൽ വളരുന്ന സംസ്ഥാന സമ്പദ്വ്യവസ്ഥകളിലൊന്നായി അസം മാറിയെന്നും സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥ ഗണ്യമായി വികസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യം, തൊഴിൽ, ദുരന്തനിവാരണം എന്നീ മേഖലകളിലെ വലിയ നിക്ഷേപങ്ങളും തേയിലത്തോട്ട സമൂഹങ്ങളുടെ വികസനത്തിനായുള്ള പ്രവർത്തനങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു.
നാലുദിവസത്തെ വടക്കുകിഴക്കൻ സംസ്ഥാന സന്ദർശനം
അസം ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ, മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശർമ, വിദ്യാഭ്യാസ മന്ത്രി ഡോ. രണോജ് പെഗു, അസം ചീഫ് സെക്രട്ടറി ഡോ. രവി കോട്ട, ഉന്നത വിദ്യാഭ്യാസ വകുപ്പ് കമ്മീഷണറും സെക്രട്ടറിയുമായ നാരായൺ കോൺവർ, ഗീതാനഗർ കോളേജ് പ്രിൻസിപ്പൽ ഡോ. സത്യജിത് കലിത തുടങ്ങിയവരും മറ്റ് പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
നേരത്തെ ഗുവാഹത്തിയിലെ ലോകപ്രിയ ഗോപിനാഥ് ബോർഡോലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഉപരാഷ്ട്രപതിയെ ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ, മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശർമ തുടങ്ങിയവർ സ്വീകരിച്ചു.
സെപ്റ്റംബർ 6 മുതൽ 9 വരെ അസം, മേഘാലയ, മണിപ്പൂർ, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി നാലുദിവസത്തെ സന്ദർശനത്തിലാണ് ഉപരാഷ്ട്രപതി. അസം സന്ദർശനത്തിനിടെ ഗുവാഹത്തിയിലെ ശ്രീമന്ത ശങ്കരദേവ ആരോഗ്യശാസ്ത്ര സർവകലാശാലയുടെ ബിരുദദാന ചടങ്ങിലും ഗുവാഹത്തി സർവകലാശാലയിലെ പരിപാടികളിലും അദ്ദേഹം പങ്കെടുക്കും.
.