.ധാക്ക: ബംഗ്ലാദേശിൽ അഞ്ചാംപനി വ്യാപകമായി പടരുന്നു. രാജ്യത്തെ 64 ജില്ലകളിൽ 58 എണ്ണത്തിലും രോഗം റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന അറിയിച്ചു. മാർച്ച് 15 മുതൽ റിപ്പോർട്ട് ചെയ്ത കണക്കുകൾ പ്രകാരം 250ൽ അധികം മരണങ്ങളാണ് സംഭവിച്ചിട്ടുള്ളത്.
മരിച്ചവരിൽ 91 ശതമാനവും ഒരു വയസിനും 14 വയസിനും ഇടയിലുള്ള കുട്ടികൾ
അഞ്ചാംപനി ബാധിച്ച് മരിച്ചവരിൽ 91 ശതമാനവും ഒരു വയസിനും 14 വയസിനും ഇടയിലുള്ള കുട്ടികളാണ്. മുൻ സർക്കാരിന്റെ കാലത്ത് പ്രതിരോധ വാക്സിനേഷൻ നൽകുന്നതിൽ വീഴ്ച സംഭവിച്ചതാണ് രോഗവ്യാപനത്തിന് കാരണമെന്ന് ആരോപിച്ച് ആരോഗ്യ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
വാക്സിനേഷൻ നടപടികൾ തടസപ്പെട്ടിരുന്നു
2017-2023 കാലയളവിൽ 89 ശതമാനം മുതൽ 93 ശതമാനം വരെയായിരുന്ന വാക്സിനേഷൻ നിരക്ക് 2025-ൽ 59.6 ശതമാനമായി കുത്തനെ കുറഞ്ഞിരുന്നു. രാജ്യത്തുണ്ടായ രാഷ്ട്രീയ അസ്ഥിരതയും കോവിഡ് മഹാമാരിയും വാക്സിനേഷൻ നടപടികൾ തടസപ്പെടാൻ കാരണമായതായാണ് ആരോഗ്യ പ്രവർത്തകർ അറിയിക്കുന്നത്.


