വാഷിങ്ടൺ |പാകിസ്താന്റെ അഭ്യർത്ഥന മാനിച്ച് ഇറാനെതിരായ സൈനിക നീക്കം താൽക്കാലികമായി നീട്ടിവെച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. വെടിനിർത്തൽ കാലാവധി നീട്ടിയെങ്കിലും ഇറാനെതിരായ ഉപരോധം തുടരാൻ അദ്ദേഹം സൈന്യത്തിന് നിർദ്ദേശം നൽകി.
പാകിസ്താൻ പ്രധാനമന്ത്രി , പാക് സൈനിക മേധാവി എന്നിവർ നടത്തിയ പ്രത്യേക അഭ്യർത്ഥന കണക്കിലെടുത്താണ് പിൻമാറ്റം.
ഇറാൻ സർക്കാർ ആഭ്യന്തരമായി കടുത്ത ഭിന്നതയിലാണെന്നും ചർച്ചകൾക്കായി ഒരു ഏകീകൃത നിർദ്ദേശം മുന്നോട്ടുവെക്കാൻ അവർക്ക് സമയം ആവശ്യമാണെന്നും ട്രംപ് പ്രസ്താവനയിൽ പറഞ്ഞു. പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫ്, പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ ആസിം മുനീർ എന്നിവർ നടത്തിയ പ്രത്യേക അഭ്യർത്ഥന കണക്കിലെടുത്താണ് സൈനിക നടപടിയിൽ നിന്ന് താൽക്കാലികമായി പിന്മാറുന്നതെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു .ഇറാൻ പ്രതിനിധികൾ ഐക്യത്തോടെയുള്ള ഒരു ചർച്ചാ പദ്ധതിയുമായി വരുന്നത് വരെ ആക്രമണം ഉണ്ടാകില്ല. എന്നാൽ യുഎസ് സൈന്യം പൂർണ്ണ സജ്ജരായി തുടരുമെന്നും ഉപരോധം നിലനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപിന്റെ പ്രഖ്യാപനത്തെ തള്ളി ഇറാൻ
അതേസമയം ട്രംപിന്റെ പ്രഖ്യാപനത്തെ തള്ളി ഇറാൻ രംഗത്തെത്തി. അമേരിക്കയുടെ വെടിനിർത്തൽ പ്രഖ്യാപനം അർത്ഥശൂന്യമാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കറുടെ ഉപദേഷ്ടാവ് മഹ്ദി മുഹമ്മദി പറഞ്ഞു. യുദ്ധത്തിൽ പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന വിഭാഗത്തിന് നിബന്ധനകൾ മുന്നോട്ടുവെക്കാൻ അധികാരമില്ല. ഉപരോധം തുടരുന്നത് ബോംബാക്രമണത്തിന് തുല്യമാണ്. ഇതിന് സൈനികമായി തന്നെ തിരിച്ചടി നൽകണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു. അപ്രതീക്ഷിതമായ ഒരു സൈനിക നീക്കത്തിന് സമയം കണ്ടെത്താനുള്ള അമേരിക്കയുടെ തന്ത്രമാണ് ഈ വെടിനിർത്തലെന്നും ഇറാൻ ആരോപിച്ചു.
നടപടിയെ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫ് സ്വാഗതം ചെയ്തു.
വെടിനിർത്തൽ കാലാവധി നീട്ടിയ ട്രംപിന്റെ നടപടിയെ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫ് സ്വാഗതം ചെയ്തു. സമാധാന ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാൻ ഈ തീരുമാനം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇസ്ലാമാബാദിൽ നടക്കാനിരിക്കുന്ന രണ്ടാം ഘട്ട ചർച്ചകളിലൂടെ ശാശ്വതമായ സമാധാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഷെഹ്ബാസ് ശരീഫ് വ്യക്തമാക്കി.
