ഹൈദരാബാദ്|ആന്ധ്രാപ്രദേശിലെ മര്‍ക്കാപുരത്ത് മാർച്ച് 26 വ്യാഴാഴ്ച പുലര്‍ച്ചെ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവര്‍ക്ക് ചികിത്സാ സഹായമായി 50000 രൂപ വീതവുമാണ് പ്രഖ്യാപിച്ചത്. ദാരുണമായ അപകടമാണ് ആന്ധ്രയില്‍ ഉണ്ടായതെന്നും യാത്രക്കാരുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി അറിയിച്ചു.പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി എക്സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.
അപകടത്തെ തുടര്‍ന്ന് ഇരു വാഹനങ്ങളും കത്തിനശിച്ചു
അപകടത്തില്‍ 13 പേര്‍ മരിച്ചതായാണ് ലഭിക്കുന്ന വിവരം. 20 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ഇരു വാഹനങ്ങളും കത്തിനശിച്ചു. മര്‍ക്കാപുരത്ത് ഇന്ന് പുലര്‍ച്ചെ 5.45 ഓടെയാണ് അപകടം നടന്നത്. ഹൈദരാബാദില്‍ നിന്ന് കാനിപാകത്തേക്ക് തീര്‍ഥാടകരുമായി പോവുക യായിരുന്ന ബസ് നിയന്ത്രണം വിട്ട് മുന്നിലുണ്ടായിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു എന്നാണ് വിവരം.
കനത്ത മൂടല്‍മഞ്ഞും ഡ്രൈവര്‍ ഉറങ്ങിപ്പോയതുമാകാം അപകടത്തിന് കാരണമെന്ന് പോലീസ്
ബസ്സില്‍ നാല്‍പ്പതോളം യാത്രക്കാരുണ്ടായിരുന്നു. അപകടത്തെത്തുടര്‍ന്ന് ഈ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. ഹൈവേ പോലീസ് സ്ഥലത്തെത്തി ക്രെയിന്‍ ഉപയോഗിച്ച് തകര്‍ന്ന വാഹനങ്ങള്‍ നീക്കം ചെയ്താണ് ഗതാഗതം പുനഃസ്ഥാപിച്ചത്.സംഭവത്തില്‍ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുലര്‍ച്ചെയുണ്ടായ കനത്ത മൂടല്‍മഞ്ഞും ഡ്രൈവര്‍ ഉറങ്ങിപ്പോയതുമാകാം അപകടത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.
