തൃശൂര്‍: കടലില്‍ കുളിക്കുന്നതിനിടെ തിരമാലകളില്‍പ്പെട്ട് മുങ്ങിത്താഴ്ന്ന രണ്ട് എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികൾക്ക് രക്ഷകരായി ലൈഫ് ഗാര്‍ഡുകള്‍. പീച്ചി സ്വദേശികളായ ടി.പി. ബിബീഷ്, കെ.ജി. ഐസക്ക് എന്നീ ലൈഫ് ഗാര്‍ഡുകളാണ് വിദ്യാര്‍ത്ഥികളെ മരണ മുഖത്തുനിന്നു രക്ഷിച്ചത്.വാടാനപ്പള്ളി തളിക്കുളം സ്‌നേഹതീരം ബീച്ചിലാണ് സംഭവം.
തിരയില്‍പ്പെട്ട് ആഴങ്ങളിലേക്ക് താഴ്ന്നു പോയ വിദ്യാർത്ഥികളെ ലൈഫ് ഗാര്‍ഡുകൾ കടലിലേക്ക് ചാടി രക്ഷപ്പെടുത്തുകയായിരുന്നു
കോയമ്പത്തൂര്‍ സ്വദേശികളായ 11 പേരാണ് ഡിസംബർ 20 ന് രാവിലെ ബീച്ചില്‍ എത്തിയത്. പി.എസ്.ജി എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ത്ഥികളാണിവര്‍. ഇവരില്‍ എട്ടു പേര്‍ കടലില്‍ കുളിക്കാനിറങ്ങി. ഉച്ചയ്ക്ക് ഒന്നോടെ ദേവശങ്കര്‍, അക്ഷയ് എന്നിവര്‍ തിരയില്‍പ്പെട്ട് ഒഴുകി ആഴങ്ങളിലേക്ക് താഴ്ന്നു പോയി. ഉടനെ ലൈഫ് ഗാര്‍ഡുകളായ ബിബീഷും ഐസക്കും കടലിലേക്ക് ചാടി ഇരുവരേയും രക്ഷപ്പെടുത്തുകയായിരുന്നു.
