ന്യൂഡൽഹി: ക്ഷേത്രത്തിനു ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടതാണെന്നും ആ പണം ക്ഷേത്രത്തിന്റെ താത്പര്യത്തിനു മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നും സുപ്രീംകോടതി. വയനാട് ജില്ലയിലെ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രവും തൃശിലേരി ശിവക്ഷേത്രവും സഹകരണ ബാങ്കുകളിൽ നടത്തിയ നിക്ഷേപം പിൻവലിച്ച് ദേശസാത്കൃത ബാങ്കിലേക്കു മാറ്റാൻ കേരള ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിനെതിരേ മാനന്തവാടി അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും തിരുനെല്ലി സർവീസ് സഹകരണ ബാങ്കും സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ നിർദേശം.
സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ക്ഷേത്രത്തിന്റെ പണം ഉപയോഗിക്കാനാകില്ല
കാലാവധി പൂർത്തിയാകാതെ ക്ഷേത്രത്തിന്റെ നിക്ഷേപങ്ങൾ ഒറ്റയടിക്കു പിൻവലിച്ചാൽ സഹകരണസംഘങ്ങൾ പ്രതിസന്ധിയിലാകുമെന്ന് ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ, ഈ വാദം നിഷേധിച്ച ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ക്ഷേത്രത്തിന്റെ പണം ഉപയോഗിക്കാനാകില്ലെന്നു വ്യക്തമാക്കി.
തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിന് 1.73 കോടി രൂപയുടെ നിക്ഷേപം മാനന്തവാടി അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലും 8.5 കോടി രൂപയുടെ നിക്ഷേപം തിരുനെല്ലി സഹകരണ ബാങ്കിലുമുണ്ട്. തൃശിലേരി ശിവക്ഷേത്രത്തിന് മാനന്തവാടി അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ 15.68 ലക്ഷം രൂപയുടെ നിക്ഷേപവും 1.5 കോടി രൂപയുടെ നിക്ഷേപം തിരുനെല്ലി സർവീസ് സഹകരണ ബാങ്കിലുമുണ്ട്.
