‘ചില കാര്യങ്ങൾ എതിർക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, മലേറിയ, കൊവിഡ് എന്നിവയെ എതിർക്കാനാവില്ല. അവയെ ഇല്ലാതാക്കണം. അതുപോലെ സനാതന ധർമ്മത്തേയും നമുക്ക് തുടച്ചുനീക്കണം’, എന്നായിരുന്നു ഉദയനിധി സ്റ്റാലിൻ പറഞ്ഞത്.
സനാതനധർമം തുടച്ചുനീക്കണമെന്ന ഉദയനിധി സ്റ്റാലിൻറെ പരാമർശം ബി.ജെ.പി ആയുധമാക്കിയിട്ടുണ്ട്. മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാൻ ബി.ജെ.പി തമിഴ്നാട് ഗവർണറുടെ അനുമതി തേടി. സനാതന വിരുദ്ധ പ്രസ്താവനയിൽ ഉദയനിധി സ്റ്റാലിനെതിരെ സംസ്ഥാന വ്യാപകമായി കേസ് നൽകുമെന്ന് തമിഴ്നാട് ഹിന്ദു മക്കൾ കക്ഷി അറിയിച്ചു.
അതേസംയം പ്രസ്താവനയെ വളച്ചൊടിച്ച് ബിജെപി വ്യാജവാർത്ത പ്രചരിപ്പിക്കുകയാണെന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞു. പ്രസ്താവന ആവർത്തിച്ചുകൊണ്ടേയിരിക്കും. ‘കോൺഗ്രസ് മുക്ത ഭാരതം’ എന്ന് പ്രധാനമന്ത്രി മോദി പറയുമ്പോൾ അതിനർത്ഥം കോൺഗ്രസുകാരെ കൊല്ലണമെന്നാണോ? എന്താണ് സനാതന? ഒന്നും മാറ്റേണ്ടതില്ല, എല്ലാം ശാശ്വതമാണ് എന്നാണ് അതിനർത്ഥം. നുണകൾ പ്രചരിപ്പിക്കുക എന്നത് ബിജെപിയുടെ പതിവു ജോലിയാണ്. ഏത് നിയമനടപടിയും നേരിടാൻ തയ്യാറാണ്. ബിജെപിക്ക് ഇന്ത്യാ സഖ്യത്തെ പേടിയാണ്, ജനശ്രദ്ധ തിരിക്കാനാണ് ഇതെല്ലാം പറയുന്നത്. ഒരു കുലം, ഒരു ദൈവം എന്നതാണ് ഡിഎംകെയുടെ നയമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
.മുംബൈയിലെ ഇന്ത്യ യോഗത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വാക്കുകൾ വളച്ചൊടിക്കുന്നത്. എത്ര കേസുകൾ വന്നാലും നേരിടാൻ തയ്യാറാണെന്നും ഉദയനിധി പറഞ്ഞു. ഇന്ത്യ മുഴുവൻ ചർച്ചയാകും എന്ന് കരുതി തന്നെയാണ് സംസാരിച്ചത്. ജാതിവ്യവസ്ഥയെ കുറിച്ച് പറഞ്ഞതിനെ കൂട്ടക്കൊലയോട് ഉപമിക്കുന്നത് ബാലിശമാണ്. പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും എന്തിനെയും നേരിടാൻ തയാറെന്നും ഉദയനിധി പ്രതികരിച്ചു.
സമ്മേളനത്തിൽ സംസാരിച്ച ഉദയനിധിയും, പങ്കെടുത്ത തമിഴ്നാട് ദേവസ്വം മന്ത്രി ശേഖർ ബാബുവും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് 2023 സെപ്റ്റംബർ 7 ന് പ്രതിഷേധവും നടത്തും. അതിനിടെ ഉദയനിധിക്കെതിരെ ഡൽഹി തമിഴ്നാട് ഹൗസിൽ ബിജെപി കത്തും നൽകി.



