ടൈറ്റാനികിന്റെ അവശിഷ്ടങ്ങൾ കാണാൻ സഞ്ചാരികളെ കൊണ്ടുപോകുന്നതിനിടെ കാണാതായ മുങ്ങിക്കപ്പൽ നിയന്ത്രിച്ചിരുന്നത് തീരെ ഗുണമേന്മയില്ലാത്ത വിഡിയോ ഗെയിം കണ്ട്രോളർ കൊണ്ടെന്ന് റിപ്പോർട്ട്. ആമസോണിൽ നിന്നും വെറും 3757 രൂപയ്ക്ക് വാങ്ങിയ വിഡിയോ ഗെയിം കൺട്രോളർ ഉപയോഗിച്ചാണ് ഈ മുഴുവൻ മുങ്ങിക്കപ്പലും നിയന്ത്രിച്ചിരുന്നതെന്നാണ് ഒരു ഓൺബോർഡ് വിഡിയോ വ്യക്തമാക്കുന്നത്.
ആഴക്കടൽ പര്യവേഷണങ്ങൾ സംഘടിപ്പിക്കുന്ന സ്വകാര്യ കമ്പനിയായ ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻസിന്റെ ഉടമസ്ഥതയിലുള്ള മുങ്ങിക്കപ്പലാണ് കാണാതായത്. കപ്പലിലുള്ള ക്രൂവിനെ സുരക്ഷിതമായി തിരികെ കൊണ്ടുവരുന്നതിനുള്ള എല്ലാ വഴികളും തേടുന്നതായി കമ്പനി അറിയിച്ചു.
ചില അറ്റാച്ച്‌മെന്റുകൾ കൊണ്ട് അപ്‌ഗ്രേഡ് ചെയ്ത ലോജിടെക് F710 ആണ് മുങ്ങിക്കപ്പലിനെ നിയന്ത്രിച്ചിരുന്നതെന്ന വിവരമാണ് ഇപ്പോൾ പുറത്തെത്തുന്നത്. സമുദ്രത്തിലേക്ക് 3800 മീറ്റർ ഡൈവ് ചെയ്യുന്നതിന് ഇത് തീരെ പര്യാപ്തമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഈ മുങ്ങിക്കപ്പലിന്റെ അവസാന ദൗത്യത്തിനും പൂർണമായി ഉപയോഗിച്ചിരുന്നത് ഇതേ ഗെയിം കണ്ട്രോളർ ആയിരുന്നോ എന്ന് പൂർണമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിയ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനായുള്ള എട്ടു ദിവസത്തെ പര്യവേഷണത്തിൽ സഞ്ചാരികളിൽ നിന്നും ഈടാക്കുന്നത് 2,50,000 ഡോളറുകളാണ് ( ഏകദേശം രണ്ടു കോടി ഇന്ത്യൻ രൂപ). ഒരു സബ്‌മെർസിബിളിൽ അഞ്ച് പേർക്ക് ഇരിക്കാൻ സാധിക്കും. ഒരു പൈലറ്റിനെയും ഒരു കണ്ടന്റ് സ്‌പേർട്ടുകൾക്ക് ഒപ്പം മൂന്നു സഞ്ചാരികൾ ഒരു മുങ്ങികപ്പയിൽ ഉണ്ടാകും. ടൈറ്റാനിക്കിന് അടുത്തേക്ക് ഒരു തവണ മുങ്ങിപ്പൊങ്ങുന്നതിന് ഏകദേശം എട്ടു മണിക്കൂർ സമയമെടുക്കും.
1912 ഏപ്രിൽ 15 ന് ഇംഗ്ലണ്ടിലെ സതാംപ്ടണിൽ നിന്ന് അമേരിക്കയിലെ ന്യൂയോർക്ക് സിറ്റിയിലേക്കുള്ള കന്നി യാത്രയ്ക്കിടെ മഞ്ഞുമലയിൽ ഇടിച്ച് വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിയ കപ്പലായിരുന്നു ആർഎംഎസ് ടൈറ്റാനിക്. കപ്പലിലുണ്ടായിരുന്ന 2224 പേരിൽ 1500 ലധികം പേരുടെ മരണം രേഖപ്പെടുത്തി. 1985-ലാണ് കപ്പലിന്റെ അവശിഷ്ടം സമുദ്രത്തിൽ കണ്ടെത്തുന്നത്. തുടർന്ന്, ധാരാളം പര്യവേക്ഷണ പദ്ധതികൾ ടൈറ്റാനിക്കിന്റെ ചുറ്റിപറ്റി നടന്നിരുന്നു.

