കണ്ണൂരിൽ നിർത്തിയിട്ടിരുന്ന എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിൽ തീപിടിച്ച സംഭവത്തിൽ ഷോർട്ട് സർക്യൂട്ടിന് സാധ്യതയില്ലെന്ന് റെയിൽവേ പോർട്ടർ. വലിയ തോതിലാണ് തീ ആളിപ്പടർന്നത്. എൻജിൻ വേർപെടുത്തിയ ട്രെയിനിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടാകില്ലെന്നും മനഃപൂർവ്വം തീയിട്ടതായാണ് സംശയിക്കുന്നതെന്നും റെയിൽവേ പോർട്ടർ പ്രതികരിച്ചു. 2023 ജൂൺ 1ന് പുലർച്ചെ ഒന്നരയോടെയാണ് തീപടർന്നത്. ആദ്യം പുക മാത്രമാണ് കണ്ടതെന്നും അടുത്തേക്ക് ഓടിയെത്തിയപ്പോഴാണ് ബോഗി കത്തുന്നത് കണ്ടതെന്നും സംഭവത്തിന് സാക്ഷിയായ റെയിൽവേ പോർട്ടർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
എലത്തൂരിൽ ആക്രമണമുണ്ടായ അതേ ട്രെയിനിനാണ് പുലർച്ചെ തീപിടിച്ചത്. ആലപ്പുഴ-കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിന്റെ ഒരു ബോഗി പൂർണമായും കത്തിനശിച്ചു. തീവച്ചതെന്ന നിഗമനത്തിൽ തന്നെയാണ് ആർപിഎഫ്. ഉദ്യോഗസ്ഥരെത്തി സ്ഥലത്ത് വിശദമായ പരിശോധന നടത്തുകയാണ്.
പുക ഉയർന്ന ഉടനെ ബോഗി വേർപെടുത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളും റെയിൽവേ പൊലീസ് പരിശോധിക്കുകയാണ്. സംഭവത്തിന് മുൻപ് അജ്ഞാതൻ കാനുമായി ബോഗിക്ക് അടുത്തേക്ക് പോകുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. ട്രെയിനിന് ആസൂത്രിതമായി തീവയ്ക്കുകയായിരുന്നു എന്ന പൊലീസിന്റെ സംശയം ബലപ്പെടുത്തുന്നതാണിത്

