കോഴിക്കോട്: കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ മാമുക്കോയയുടെ സംസ്‌കാര ചടങ്ങുകൾ 27.04.2023 ൽ നടക്കും. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടക്കുക. അന്തരിച്ച നടൻ മാമുക്കോയയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് സിനിമാ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ. ചലച്ചിത്ര മേഖലയിൽ നിന്നുള്ളവർ അവസാനമായി സഹപ്രവർത്തകനെയും സ്‌നേഹിതനെയും കാണാൻ മാമുക്കോയയുടെ ബേപ്പൂരിലെ വീട്ടിലെത്തി.
താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു മാമുക്കോയയ്ക്ക് ആദരാഞ്ജലിയർപ്പിക്കാൻ വീട്ടിലെത്തി. നഷ്ടമായത് ഒരു കുടുംബാംഗത്തെയാണെന്ന് ഇടവേള ബാബു മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ‘കോഴിക്കോടെന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം ആലോചിക്കുന്നത് മാമുക്കയെ ആണ്. മാമുക്കയും മഹാറാണി ഹോട്ടലുമില്ലെങ്കിൽ കോഴിക്കോടില്ല. കുടുംബവും സിനിമയും ഒരേപോലെ കൊണ്ടുപോകാൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വീട്ടിൽ ഒരിക്കലെങ്കിലും പോകാത്തവർ ആരുമുണ്ടാകില്ല. അത്രയും ആഥിത്യമര്യാദയുള്ള വ്യക്തിയായിരുന്നു മാമുക്ക.
വേണുചേട്ടൻ, ലളിതച്ചേച്ചി, ഇന്നസെന്റ് ചേട്ടൻ അങ്ങനെ ഒരേസമയത്തുണ്ടായിരുന്ന എല്ലാവരും ഒരുമിച്ച് യാത്രയായി എന്നതാണ് സങ്കടം.അവരൊക്കെയുള്ള കാലത്തെ സിനിമ തന്നെയാണ് ഇന്ന് നഷ്ടമായത്’. ഇടവേള ബാബു പറഞ്ഞു. അരക്കിണർ മുജാഹിദ് പള്ളിയിലെ മയ്യത്ത് നിസ്‌കാരത്തിന് ശേഷമാണ് മൃതദേഹം കണ്ണംപറമ്പിലേക്ക് കൊണ്ടുപോവുന്നത്.

