തൃശൂര്‍: കോളിളക്കം സൃഷ്ടിച്ച അയ്യന്തോള്‍ പഞ്ചിക്കല്‍ പിനാക്കിള്‍ ഫ്ളാറ്റ് കൊലപാതക കേസില്‍ മൂന്നുപേര്‍ക്ക് ജീവപര്യന്തം കഠിനതടവ്. ഷൊര്‍ണൂര്‍ ലതാനിവാസില്‍ ബാലസുബ്രഹ്മണ്യന്റെ മകന്‍ സതീശനെ കൊലപ്പെടുത്തിയ കേസിലാണ് ഒന്നാംപ്രതി കൊടകര വാസുപുരം മാങ്ങാറില്‍ വീട്ടില്‍ കൃഷ്ണപ്രസാദ്, രണ്ടാംപ്രതി വാസുപുരം വെട്ടിക്കല്‍ റഷീദ്, മൂന്നാംപ്രതി തൈക്കാട് വല്ലിശേരി വീട്ടില്‍ ശാശ്വതി എന്നിവര്‍ക്കാണ് ജീവപര്യന്തം വിധിച്ചത്.
മൂന്നുപ്രതികളും കൂടി 9,25,000 രൂപ പിഴയടയ്ക്കണം. ഈ തുക കൊല്ലപ്പെട്ട സതീശന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി നല്‍കണം. മൂന്നുമാസത്തിനകം തുക നല്‍കിയില്ലെങ്കില്‍ പ്രതികളുടെ സ്വത്തില്‍നിന്ന് റവന്യൂ റിക്കവറി നടപടി സ്വീകരിക്കാനും തൃശൂര്‍ ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ ആര്‍ മധുകുമാര്‍ ഉത്തരവിട്ടു. നാലാംപ്രതി ഡ്രൈവര്‍ രതീഷിന് ഒന്നരവര്‍ഷവും എട്ടാംപ്രതി സുജീഷിന് ഒരുവര്‍ഷവും തടവ് വിധിച്ചു. കേസില്‍ പ്രതിയായിരുന്ന എം ആര്‍ രാമദാസിനെ കുറ്റക്കാരനല്ലെന്നു കണ്ട് കോടതി വെറുതെവിട്ടു.
2016 മാര്‍ച്ച് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. ജോലി തേടിയെത്തിയ ഷൊര്‍ണൂര്‍ ലതാനിവാസില്‍ ബാലസുബ്രഹ്മണ്യന്റെ മകന്‍ സതീശനെ(32) ആണ് ഫ്ളാറ്റില്‍ പൂട്ടിയിട്ട് പ്രതികള്‍ കൊലപ്പെടുത്തിയത്. കേസിലെ രണ്ടാംപ്രതി റഷീദിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘത്തെക്കുറിച്ചുള്ള വിവരം പുറത്താകാതിരിക്കാന്‍ റഷീദും കാമുകി ശാശ്വതിയും സുഹൃത്ത് കൃഷ്ണപ്രസാദും ചേര്‍ന്ന് സതീശനെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം ഇവര്‍ക്ക് ഒളിവില്‍ താമസിക്കാന്‍ സൗകര്യം ഒരുക്കിയയെന്നതാണ് രതീഷ്, സുജീഷ് എന്നിവര്‍ക്കെതിരേയുള്ള കുറ്റം.

